Sorry, you need to enable JavaScript to visit this website.

പൗരത്വനിയമത്തിലൂടെ രാജ്യത്ത് കലാപമുണ്ടാക്കാൻ ബി.ജെ.പി പദ്ധതിയിട്ടു-ശിവസേന

മുംബൈ- പൗരത്വനിയമ ഭേദഗതിയിൽ രാജ്യത്തുടനീളം കലാപമുണ്ടാക്കലായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യമെന്നും അതുണ്ടാകാത്തതിന്റെ പകയാണ് ജെ.എൻ.യുവിൽ തീർത്തതെന്നും ശിവസേന. പാർട്ടി മുഖപത്രമായ സാംനയിലാണ് ഇക്കാര്യമുള്ളത്. ഇത്തരം ക്രൂരമായ ആക്രമണം രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും പത്രത്തിന്റെ എഡിറ്റോറിയൽ വ്യക്തമാക്കുന്നു.  സി.എ.എ വിഷയത്തിൽ ബി.ജെ.പി പ്രതിക്കൂട്ടിലായ ഘട്ടത്തിൽ അതിനുള്ള പ്രതികാരം മറ്റ് നിരവധി കാര്യങ്ങൾ ചെയ്ത് അവർ നടപ്പിലാക്കുകയാണ്. 26/11 ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ അക്രമണമാണ് ജെ.എൻ.യുവിൽ നടന്നത്. ഇത്തരം ഭിന്നിപ്പിക്കൽ രാഷ്ട്രീയം ഇന്ത്യക്ക് ഗുണം ചെയ്യില്ല. രാജ്യത്തെ ഭിന്നിപ്പിക്കമെന്ന മോഡിയുടെയും അമിത്ഷായുടെ ആഗ്രഹമാണ് നടക്കുന്നത്. സർവകലാശാലകളിലും കോളേജുകളിലും രക്തക്കറകൾ വീഴ്ത്തുകയും വിദ്യാർത്ഥികളെ മർദ്ദിക്കുകയും അതിലൂടെ രാഷ്ട്രീയനേട്ടം കൊയ്യുകയുമാണ് ലക്ഷ്യം. ഇത്തരം ക്രൂരത ഇതിന് മുമ്പൊരിക്കലും രാജ്യം ദർശിച്ചിട്ടില്ല.  ഈ വിഷയത്തിൽ ഹിന്ദുമുസ്‌ലീം കലാപം കാണാൻ ബിജെപി ആഗ്രഹിച്ചിരുന്നുവെങ്കിലും അത് നടന്നില്ല. രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത് മുസ്ലിംകൾ മാത്രമല്ല. ഹിന്ദുക്കൾ കൂടിയാണ്. പുതിയ നിയമം ഹിന്ദുക്കളെയും ബാധിക്കും. ജെ.എൻ.യു ആക്രമണം പോലും സി.എ.എ പ്രതിഷേധത്തിന്റെ പേരിൽ ബി.ജെ.പി നടത്തിയ പ്രതികാരത്തിന്റെ ഭാഗമാണോയെന്ന് സംശയമുണ്ടെന്നും എഡിറ്റോറിയൽ പറയുന്നു. കേന്ദ്രം കൊണ്ടുവന്ന നിയമത്തിനെതിരെ ജനങ്ങളിൽ അവബോധം സൃഷ്ടിക്കാനും ജനങ്ങളെ തെരുവിലിറക്കാനും ഗാന്ധി സഹോദരങ്ങൾക്ക് കഴിയുന്നുണ്ടെങ്കിൽ അവർക്ക് അത്രയും ശക്തിയുണ്ടെന്ന് അമിത് ഷാ തന്നെ സമ്മതിക്കുകയാണ്. ഗാന്ധി സഹോദരങ്ങൾ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന് ആർക്കും പറയാനാവില്ല, എന്നാൽ പുതിയ പൗരത്വ നിയമത്തെക്കുറിച്ച് വ്യക്തമാക്കുന്നതിനായി ലഘുലേഖകൾ വിതരണം ചെയ്യേണ്ട ഗതികേടിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിന്റെ പാർട്ടിയും എത്തിയിരിക്കുന്നുവെന്ന് എല്ലാവർക്കും ഉറപ്പിച്ചു പറയാൻ സാധിക്കുമെന്നും സാമ്‌ന വ്യക്തമാക്കുന്നു.
 

Latest News