Sorry, you need to enable JavaScript to visit this website.

ചന്ദ്രശേഖർ ആസാദിന് രക്തം കട്ടപിടിക്കുന്ന രോഗം, ഹൃദയാഘാത സാധ്യത, ഉടൻ ചികിത്സ വേണമെന്ന് ഡോക്ടർ

ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ വേണമെന്ന് ഡോക്ടർ. ദൽഹി ജുമാ മസ്ജിദിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന് പിടികൊടുത്ത ചന്ദ്രശേഖർ ആസാദ് തിഹാർ ജയിലിലാണ് കഴിയുന്നത്. 
ജയിൽ അധികൃതരും പോലീസും ചന്ദ്രശേഖറിന് ചികിത്സ നിഷേധിക്കുകയാണെന്നും അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടാവസ്ഥയിലാണെന്നും ചികിത്സിക്കുന്ന ഡോക്ടർ ഹർജീത് സിംഗ് ഭാട്ടി പറഞ്ഞു. പെട്ടെന്നു കട്ടിയാകുന്ന രക്തമാണ് ചന്ദ്രശേഖറിന്റേത്. രണ്ടാഴ്ചയിൽ ഒരിക്കൽ രക്തപരിശോധന നടത്തി മരുന്നുകൾ കഴിച്ചില്ലെങ്കിൽ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ഭാട്ടി പറഞ്ഞു. 
ആസാദിനെ കഴിഞ്ഞ ദിവസം ജയിലിൽ സന്ദർശിച്ച ഭീം ആർമി വക്താവ് ഖുഷ് അംബേദ്കർവാദിയും അദ്ദേഹം അവശനിലയിലാണെന്നു വ്യക്തമാക്കി. കഴിഞ്ഞ ഒന്നര വർഷമായി ചന്ദ്രശേഖർ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച രക്ത പരിശോധന നടത്തേണ്ടതായിരുന്നു. ചന്ദ്രശേഖറിന് ഇപ്പോൾ കടുത്ത തലവേദനയും തളർച്ചയും അടിവയറിന് വേദനയുമുണ്ടെന്നും ഖുഷ് പറഞ്ഞു. അടിയന്തരമായി അദ്ദേഹത്തിന് ചികിത്സ ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ രക്തം കട്ട പിടിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഖുഷ് വ്യക്തമാക്കി. 
കടുത്ത മനുഷ്യവാകാശ ലംഘനം അവസാനിപ്പിച്ച് ദൽഹി പോലീസും അവരുടെ ചുമതലയുള്ള അമിത് ഷായും ആസാദിനെ എത്രയും വേഗം എയിംസിൽ പ്രവേശിപ്പിക്കണമെന്നും ഭീം ആർമി വക്താവ് വ്യക്തമാക്കി. എന്നാൽ ചന്ദ്രശേഖർ ആസാദിന് നിലവിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും പതിവായി ജയിലിൽ നടത്തുന്ന വൈദ്യപരിശോധന നടക്കുന്നുണ്ടെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്. കഴിഞ്ഞ ഡിസംബർ 21 നാണ് ചന്ദ്രശേഖർ ആസാദ് ഒരു പകൽ മുഴുവൻ തന്റെ പിന്നാലെ നടന്ന ദൽഹി പോലീസിനെ വട്ടം കറക്കിയ ശേഷം പിടികൊടുത്തത്.
 

Latest News