ജയ്പൂർ- നൂറോളം ശിശുമരണങ്ങൾ സംഭവിച്ച രാജസ്ഥാനിലെ കോട്ട ആശുപത്രി ദുരന്തത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെതിരെ രൂക്ഷ വിമർശനവുമായി രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റ്. ഇതിന്റെ ഉത്തരവാദിത്വത്തിൽിന്നും ആർക്കും ഒളിച്ചോടാനാകില്ലെന്നും നേരത്തെ എന്ത് സംഭവിച്ചു എന്ന് പറഞ്ഞിരിക്കുന്നതിൽ അർത്ഥമില്ലെന്നും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുകയാണ് വേണ്ടതെന്നും അതിനുള്ള ആർജവം കാണിക്കണമെന്നുമായിരുന്നു സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
'നിരവധി കുഞ്ഞുങ്ങൾ മരണപ്പെട്ടിരിക്കുന്നു. നമ്മൾ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ട്. ജനങ്ങൾ വസുന്ധരെ രാജെ സർക്കാരിനെ പുറത്താക്കിയത് അവരുടെ തെറ്റുകൾ കാരണമാണ്. തെറ്റ് തിരുത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു.
അൽപം കൂടി അനുകമ്പയോടെ ഈ വിഷയത്തെ സർക്കാർ സമീപിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. 13 മാസം അധികാരത്തിലിരുന്ന ശേഷം ഒരു പ്രശ്‌നം വരുമ്പോൾ മുൻസർക്കാരിനെ പഴിചാരാൻ നോക്കുന്നത് ശരിയായ നടപടിയല്ല. ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറാകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
100ലേറെ കുഞ്ഞുങ്ങൾ മരണപ്പെട്ടിട്ടും വിഷയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശനത്തിന് പിന്നാലെയായിരുന്നു നിലപാട് വ്യക്തമാക്കി സച്ചിൻ പൈലറ്റ് രംഗത്തെത്തിയത്.