Sorry, you need to enable JavaScript to visit this website.

അധ്യാപക നിയമനത്തിലെ സംവരണം ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ഐഐഎമ്മുകള്‍

ന്യൂദല്‍ഹി- അധ്യാപക തസ്തികകളിലെ നിയമനങ്ങളില്‍ ജാതി സംവരണം ഒഴിവാക്കണം എന്നാവശ്യപ്പെട്ട് സര്‍ക്കാരിനു കീഴിലുള്ള രാജ്യത്തെ മുന്‍നിര ബിസിനസ് സ്‌കൂളുകളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകള്‍ (ഐഐഎം) കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. പട്ടിക ജാതി, പട്ടിക വര്‍ഗം, മറ്റ് പിന്നാക്ക വിഭാഗക്കാര്‍ (ഒബിസി), സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (ഇ ഡബ്ല്യു എസ്) എന്നിവര്‍ക്കുള്ള സംവരണം എടുത്ത് കളയണമെന്നാണ് രാജ്യത്തെ 20 ഐഐഎമ്മുകള്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തോട് ആവശ്യപ്പെട്ടത്. എച്ച് ആര്‍ ഡി മന്ത്രാലയത്തിന്റെ കണക്ക് അനുസരിച്ച് നിലവില്‍ ഐഐഎമ്മുകളിലെ അധ്യാപകരില്‍ 90 ശതമാനവും പൊതുവിഭാഗത്തില്‍ നിന്നുള്ളവരാണ്.

അധ്യാപക നിയമനങ്ങളില്‍ സംവരണം നല്‍കേണ്ടതില്ലാത്ത 2019ലെ കേന്ദ്ര വിദ്യാഭ്യാസ സ്ഥാപന നിയമത്തിലെ മികച്ച സ്ഥാപനങ്ങളുടെ പട്ടികയില്‍ ഐഐഎമ്മുകളേയും ഉള്‍പ്പെടുത്തണമെന്ന് അവര്‍ കഴിഞ്ഞയാഴ്ച്ച സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ പട്ടികയില്‍പ്പെടുന്ന സ്ഥാപനങ്ങള്‍ സംവരണം നടപ്പിലാക്കേണ്ടതില്ല.

ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, നാഷണല്‍ ബ്രെയ്ന്‍ റിസര്‍ച് സെന്റര്‍, നോര്‍ത്ത് ഈസ്റ്റേണ്‍ ഇന്ദിര ഗാന്ധി റീജ്യണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ സയന്‍സ്, ജവഹര്‍ലാല്‍നെഹ്റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടറി, സ്പേസ് ഫിസിക്സ് ലബോറട്ടറി തുടങ്ങിയ സ്ഥാപനങ്ങളാണ് ഈ പട്ടികയിലുള്ളത്.

നിയമന പ്രക്രിയ നീതിയുക്തമാണെന്നും ഈ പ്രക്രിയയിലൂടെ സംവരണ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കാറുണ്ടെന്നും ഐഐഎമ്മുകള്‍ പറയുന്നു. ആഗോളതലത്തിലാണ് മത്സരമെന്നതിനാല്‍ സംവരണമൊരു വഴിയല്ല. സംവരണ വിഭാഗങ്ങള്‍ക്ക് ക്വാട്ട അനുവദിക്കണമെന്ന് ഒരു മാസം മുമ്പ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഐഐഎമ്മിലെ സംവരണം വര്‍ഷങ്ങളായി തര്‍ക്ക വിഷയമാണ്.

Latest News