കൊൽക്കത്ത- പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊൽക്കത്തയിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധറാലിയിൽ സംസാരിക്കവെയാണ് മമത ഇക്കാര്യം അറിയിച്ചത്. സ്വയം വെള്ളപ്പൂശി മറ്റുള്ളവരെ കരി ഓയിലിൽ മുക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പി തീ കൊണ്ടാണ് കളിക്കുന്നതെന്നും അത് നല്ലതിനല്ലെന്നും മമത കൂട്ടിച്ചേർത്തു. പ്രതിഷേധപരിപാടിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്നും വിദ്യാർത്ഥികൾക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ആരും ഭയപ്പെടരുതെന്നും മമത കൂട്ടിച്ചേർത്തു. ജാമിയ മിലിയയിലേയും ഐ.ഐ.ടി കാൺപൂരിലേയും വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മമത പറഞ്ഞു. 18 വയസ് കഴിഞ്ഞ വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നവരാണെന്നും അവർ പ്രതിഷേധിക്കുന്നതിൽ അസ്വസ്ഥമാകേണ്ടതില്ലെന്നും മമത ബി.ജെ.പിക്ക് മുന്നറിയിപ്പ് നൽകി.