Sorry, you need to enable JavaScript to visit this website.

കേരള ഡി.ജി.പി തൃപ്തിപ്പെടുത്തുന്നത് മോഡിയെയും അമിത് ഷായെയും -ഷാഫി പറമ്പിൽ

ജാമ്യം ലഭിച്ച ടി. സിദ്ദീഖ് ഉൾപ്പെടെയുള്ള നേതാക്കളെ എം.കെ രാഘവൻ എം.പിയുടെയം ഷാഫി പറമ്പിൽ എം.എൽ.എയുടെയും നേതൃത്വത്തിൽ ജില്ലാ ജയിലിന് മുന്നിൽ സ്വീകരിക്കുന്നു.

കോഴിക്കോട് - കേരള ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ തൃപ്തിപ്പെടുത്തുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും അമിത് ഷായെയും ആണെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. 
കോഴിക്കോട്ട് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്തതിന് അറസ്റ്റിലായ ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് ഉൾപ്പെടെയുള്ള 59 കോൺഗ്രസ് പ്രവർത്തകർക്ക് യു.ഡി.എഫ് നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാമ്യമില്ലാ വകുപ്പ് ചേർത്ത് 59 പേരെ ജയിലിലടക്കേണ്ട സാഹചര്യം ഇല്ലായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ലോക്‌നാഥ ബെഹ്‌റയുടെ തീരുമാനമാണ് പോലീസിൽ നടപ്പാകുന്നത്.
ഒന്നിച്ചുള്ള സമരത്തിന് ആഹ്വാനം ചെയ്യുകയും തരംകിട്ടുമ്പോൾ കോൺഗ്രസിനോട് കണക്ക് തീർക്കുകയും എന്ന സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി ഡി.ജി.പിയും ആഭ്യന്തര മന്ത്രി ബെഹ്‌റയുമാണെന്നാണ് പോലീസിന്റെ നടപടികൾ കാണുമ്പോൾ തോന്നുന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. 


പ്രധാനമന്ത്രി നരേന്ദ്ര മോഡി പച്ചക്കള്ളമാണ് പറയുന്നത്. അമിത് ഷായും മോഡിയും പരസ്പര വിരുദ്ധമായി സംസാരിച്ച് ജനങ്ങളെ പറ്റിക്കുകയാണ്. സമരത്തിൽ നിന്ന് പിറകോട്ട് പോകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സെൻട്രൽ ലൈബ്രറിക്ക് സമീപം നടന്ന യോഗം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി നിയമം പിൻവലിച്ച ശേഷം മാത്രമേ സമരം അവസാനിക്കൂവെന്ന് അദ്ദേഹം പറഞ്ഞു. ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണ്. മുസ്‌ലിം വിഭാഗത്തെ രണ്ടാം തരം പൗരന്മാരായാണ് കേന്ദ്ര സർക്കാർ കാണുന്നത്. ഒരേ ഒരു ജനതയായ ഇന്ത്യയിലെ ജനങ്ങളെ എത്രയോ കഷ്ണങ്ങളാക്കി മാറ്റുകയാണ് -എം.കെ രാഘവൻ പറഞ്ഞു. മുത്തലാഖ് ബില്ലാണ് മുസ്‌ലിം വിരുദ്ധ അജണ്ട നടപ്പാക്കുന്നതിന്റെ തുടക്കം. ഇനി ഏക സിവിൽ കോഡാണ് അവരുടെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി അബു അധ്യക്ഷത വഹിച്ചു.

 

Latest News