Sorry, you need to enable JavaScript to visit this website.

തടങ്കൽ പാളയങ്ങളില്ലെന്ന് മോഡി, നിർമിക്കാൻ നിർദേശിച്ച് ആഭ്യന്തര വകുപ്പ്

അസമിലെ ഗോൾപാര ജില്ലയിൽ പൗരത്വം നിഷേധിക്കപ്പെടുന്നവരെ പാർപ്പിക്കാനായി തടങ്കൽ പാളയത്തിന്റെ നിർമാണം പുരോഗമിക്കുന്നു. -അസോഷ്യേറ്റഡ് പ്രസ്
  • കോൺഗ്രസും അർബൻ നക്‌സലുകളും മുസ്‌ലിംകൾക്കിടയിൽ നുണ പ്രചരിപ്പിക്കുന്നു

ന്യൂദൽഹി - രാജ്യത്ത് പൗരത്വം നഷ്ടപ്പെടുന്നവർക്കായി എവിടെയും തടങ്കൽ പാളയങ്ങൾ ഒരുങ്ങുന്നില്ലെന്നും ഒരു മുസ്‌ലിം പോലും തടവിലാക്കപ്പെടില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. എന്നാൽ, കഴിഞ്ഞ ജൂലൈയിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വിദേശികൾക്കും അഭയാർഥികൾക്കുമായി ഒരു തടങ്കൽ പാളയമെങ്കിലും ആധുനിക സൗകര്യങ്ങളോടെയും പത്തടി ഉയരത്തിൽ ചുറ്റുമതിലുമായി നിർമിക്കണമെന്ന് നിർദേശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2019 മോഡൽ ഡിറ്റൻഷൻ മാനുവൽ തയാറാക്കിയിരുന്നു. 


പൗരത്വ രജിസ്‌ട്രേഷൻ (എൻ.ആർ.സി) നടപ്പിലാക്കാൻ തീരുമാനിച്ചിട്ടില്ല, കാബിനറ്റിന്റെ മുന്നിൽ വന്നിട്ടുമില്ലെന്നാണ് ഇന്നലെ ദൽഹിയിലെ രാംലീല മൈതാനത്ത് കേന്ദ്ര സർക്കാർ സംഘടിപ്പിച്ച വിശദീകരണ യോഗത്തിൽ മോഡി വെളിപ്പെടുത്തിയത്. എന്നിട്ടും അതിനു ചെലവാകുന്ന തുക സംബന്ധിച്ചും കരുതൽ തടവ് സംബന്ധിച്ചും കോൺഗ്രസും അർബൻ നക്‌സലുകളും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിയെ ന്യായീകരിച്ച പ്രധാനമന്ത്രി പക്ഷെ ദേശീയ പൗരത്വ രജിസ്റ്ററിൽ പാർട്ടി നിലപാട് മുറുകെ പിടിക്കാൻ തയ്യാറായില്ല. താൻ അധികാരത്തിലെത്തിയ 2014 മുതൽ എൻ.ആർ.സി സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. അസമിൽ നടപ്പിലാക്കിയത് സുപ്രീം കോടതി നിർദ്ദേശ പ്രകാരം ആയിരുന്നെന്നുമാണ് മോഡി പറഞ്ഞത്. 
അതിനിടെ മോഡിയുടെ പ്രസംഗത്തിനിടെ ആൾക്കൂട്ടത്തിനിടയിൽനിന്ന് പ്രതിഷേധവുമായി എഴുന്നേറ്റ ഒരാളെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. 


എന്നാൽ, ബി.ജെ.പി പ്രകടന പത്രികയിൽ പറഞ്ഞിട്ടുള്ള ദേശീയ പൗരത്വ രജിസ്‌ട്രേഷൻ രാജ്യവ്യാപകമായി നടപ്പിലാക്കുമെന്ന് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ നവംബർ 20ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ വ്യക്തമാക്കിയിരുന്നു. രാജ്യസഭാംഗം സ്വപൻ ദാസ് ഗുപ്തയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് അമിത്ഷാ ഇക്കാര്യം വ്യക്തമാക്കിയത്. 
പൗരത്വ ഭേദഗതി നിയമത്തിന് പിന്നാലെ അസമിൽ നടപ്പിലാക്കിയത് പോലെ ദേശീയ പൗരത്വ രജിസ്‌ട്രേഷനെ ചൊല്ലിയും ആശങ്കയും പ്രതിഷേധവും ഉയരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ വിശദീകരണം ഇപ്പോൾ വന്നിരിക്കുന്നത്. കോൺഗ്രസും സഖ്യകക്ഷികളും തടങ്കൽ പാളയങ്ങളെക്കുറിച്ച് നുണകൾ പരത്തുന്നു. അർബൻ നക്‌സലുകളും ഇതിന് പിന്നിലുണ്ട്. മുസ്‌ലിംകൾ തടങ്കൽ പാളയങ്ങളിലേക്ക് അയക്കപ്പെടുമെന്ന് അവർ നുണകൾ പരത്തുകയാണ്. നുണകൾ പരത്തുന്നവർ അവരവരുടെ വിദ്യാഭ്യാസത്തെ എങ്കിലും വിലമതിക്കണം. ഒരു തവണ എങ്കിലും പൗരത്വ ഭേദഗതി നിയമം വായിച്ചു നോക്കണമെന്നും മോഡി പറഞ്ഞു. 


ഈ രാജ്യത്തിന്റെ മണ്ണിലുള്ള മുസ്‌ലിംകൾക്ക് എതിരായി പൗരത്വ ഭേദഗതി നിയമത്തിലോ പൗരത്വ രജിസ്‌ട്രേഷനിലോ ഒന്നും തന്നെയില്ല. ആരും തന്നെ ഈ രാജ്യത്തെ മുസ്‌ലിംകളെ തടങ്കൽ പാളയങ്ങളിലേക്ക് അയക്കില്ല. എന്നു മാത്രമല്ല, ഈ രാജ്യത്ത് അത്തരത്തിൽ ഒരു തടങ്കൽ പാളയങ്ങളുമുണ്ടാകില്ലെന്നും മോഡി പറഞ്ഞു. പ്രക്ഷോഭങ്ങൾക്ക് പിന്നിലുള്ളവരുടെ താൽപര്യം രാജ്യം തിരിച്ചറിഞ്ഞു. പ്രതിപക്ഷം ലോകരാജ്യങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണം കെടുത്തുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.


എന്നാൽ, കഴിഞ്ഞ ജൂലൈയിൽ തന്നെ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും അഭയാർഥികൾക്കും അനധികൃതമായി എത്തപ്പെട്ട വിദേശികൾക്കുമായി ഒരു തടങ്കൽ പാളയമെങ്കിലും സജ്ജീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയിരുന്നു. ആധുനിക സജ്ജീകരണങ്ങളോടെയും ദീർഘകാല താമസ സൗകര്യങ്ങളോടെയും ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശം നൽകിയിരുന്നത്. 2019 മാതൃക ഡിറ്റൻഷൻ മാനുവൽ എന്ന പേരിൽ 11 പേജുകളുള്ള നിർദേശങ്ങളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. എമിഗ്രേഷൻ ചെക്ക് പോസ്റ്റുകളോട് അനുബന്ധിച്ച് നഗരത്തിലോ ജില്ലാ കേന്ദ്രങ്ങളിലോ ഒരു കുടുംബത്തിന് തന്നെ ഒരുമിച്ചു കഴിയാവുന്ന വിധത്തിൽ ഒരു തടങ്കൽ കേന്ദ്രമെങ്കിലും തയാറാക്കണമെന്നാണ് നിർദേശിച്ചിരുന്നത്. 


കേന്ദ്ര നിർദേശ പ്രകാരം അസമിൽ വലിയ രീതിയിലുള്ള തടങ്കൽ പാളയങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഗോൾപാര ജില്ലയിലെ ഗോപാൽപൂർ ഗ്രാമത്തിൽ നൂറുകണക്കിനാളുകളെ പാർപ്പിക്കാൻ കഴിയുന്നത്ര വലിയ തടങ്കൽ പാളയമാണ് നിർമാണത്തിലുള്ളത്.

 

Latest News