കോഴിക്കോട്- പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി ദേശീയ പൗരത്വ പട്ടിക (എൻ.ആർ.സി)യും എൻ.പി.ആറും കേരളത്തിൽ നടപ്പാക്കരുതെന്ന് സിറ്റിസൺസ് എഗനിസ്റ്റ് സി.എ.എ ആന്റ് എൻ.ആർ.സി കൂട്ടായ്മയുടെ രൂപീകരണ സംഗമം ആവശ്യപ്പെട്ടു.
സംഘ് പരിവാർ ഭരണകൂടത്തോടുള്ള എതിർപ്പ് പ്രഖ്യാപിച്ച് ഐ.എ.എസ് പദവി രാജിവെച്ച ശശികാന്ത് സെന്തിൽ ഐ.എ.എസിന്റെ സാന്നിധ്യത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിലാണ് കൂട്ടായ്മയുടെ രൂപീകരണ സംഗമം നടന്നത്. എൻ.ആർ.സിയുടെ മുന്നൊരുക്കമാണെന്ന് ഏറെക്കുറെ ഉറപ്പായ ദേശീയ ജനസംഖ്യാ പട്ടിക (എൻ.പി.ആർ)യുടെ നടപടിക്രമങ്ങൾ കേരള സർക്കാർ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടു.
സംഗമത്തിൽ ശശികാന്ത് സെന്തിൽ ഐ.എ.എസ് പൗരത്വ നിയമത്തെയും പൗരത്വ പട്ടികയെയും കുറിച്ച് വിഷയമവതരിപ്പിച്ച് സംസാരിച്ചു. ദേശീയ പൗരത്വ ബില്ലിനെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിർക്കുന്നവർക്ക് ഒരുമിച്ച് നിൽക്കാൻ കഴിയുന്ന പൊതുവേദി രൂപീകരണത്തിനുള്ള ആലോചനകൾക്ക് അദ്ദേഹം നേതൃത്വം വഹിച്ചു. വിവിധ സംഘടകളുടെ പ്രതിനിധികൾ പങ്കെടുത്ത യോഗത്തിൽ ഭാവിയിൽ സമാനമനസ്കരായ സംഘടനകളെയും വ്യക്തികളെയും ഉൾപെടുത്തി വിപുലീകരണം പ്രതീക്ഷിക്കുന്ന പൊതുവേദിയുടെ ആദ്യഘട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. കൺവീനറായി പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ സി.കെ അബ്ദുൽ അസീസിനെ തിരഞ്ഞെടുത്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ സാമൂഹിക രാഷ്ട്രീയ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.