Sorry, you need to enable JavaScript to visit this website.

വേള്‍പൂള്‍ വാഷിങ് മെഷീനുകളില്‍ അപകടം;  തിരിച്ചുവിളിച്ച് നിര്‍മ്മാതാക്കള്‍

ലണ്ടന്‍-അഞ്ചുവര്‍ഷത്തിലേറെയായി യുകെയില്‍ വിറ്റ വേള്‍പൂളിന്റെ അഞ്ചുലക്ഷം ഹോട്ട്‌പോയിന്റ് അല്ലെങ്കില്‍ ഇന്‍ഡെസിറ്റ് വാഷിങ് മെഷിനുകള്‍ അടിയന്തരമായി തിരിച്ചുവിളിച്ച് നിര്‍മ്മാതാക്കള്‍ മെഷിന്റെ ഡോര്‍ ലോക്കിങ് സിസ്റ്റത്തിലെ തകരാറു മൂലം തീപിടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചതാണ് കാരണം. ഈ സംവിധാനം അനിയന്ത്രിതമായി ചൂടാകുന്നതാണ് അപകടമുണ്ടാകുന്നത്. 
2014നു ശേഷമാണ് ഹോട്ട്‌പോയിന്റ് ആന്‍ഡ് ഇന്‍ഡെസിറ്റ് വാഷിങ് മെഷിനുകള്‍ വിപണിയിലെത്തിയത്. ഇതിനകം 5,19,000 വാഷിങ് മെഷിനുകളെങ്കിലും വിറ്റുപോയിട്ടുണ്ട്. ഇവയില്‍ 20 ശതമാനത്തോളം എണ്ണത്തിനാണ് തകരാറുള്ളതായി മനസ്സിലാക്കുന്നത്. ഇതിനകം 79 വീടുകളില്‍ തീപിടിത്തമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് കമ്പനി തന്നെ വ്യക്തമാക്കുന്നു. ഹോട്ട് വാഷ് സംവിധാനം പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ഡോര്‍ ലോക്ക് സിസ്റ്റം അനിയന്ത്രിതമായി ചൂടാവുകയും തീപിടിക്കുകയുമാണ് ചെയ്യുന്നതെന്നും കമ്പനി വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് ഉത്പന്നം തിരിച്ചേല്‍പിക്കുന്നതിന് കമ്പനി തന്നെ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2014 ഒക്ടോബറിനും 2018 ഫെബ്രുവരിയ്ക്കും ഇടയില്‍ പുറത്തിറങ്ങിയിട്ടുള്ള 520,000 വാഷിംഗ് മെഷീനുകള്‍ക്കാണ് ഈ പ്രശ്‌നം ഉള്ളത്. ക്രിസ്മസ് കാലത്ത് ഉപഭോക്താക്കള്‍ക്ക് നേരിടേണ്ടിവന്ന ഈ അസൗകര്യത്തില്‍ വേള്‍പൂള്‍ കോര്‍പ്പറേഷന്‍ വൈസ് പ്രസിഡന്റ് ജെഫ് നോയല്‍ മാപ്പ് പറഞ്ഞു. ജനങ്ങളുടെ സുരക്ഷിതത്വത്തിന് ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നതിനാലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. അത് ഉപഭോക്താക്കള്‍ മനസിലാക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പകരം വാഷിംഗ് മെഷീനുകള്‍ നല്‍കുകയോ റിപ്പെയര്‍ ചെയ്യുകയോ ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്.

Latest News