ന്യൂദൽഹി- പൗരത്വഭേദഗതി ബില്ലിൽ നിന്നും മുസ്്‌ലിംകളെ മാത്രം ഒഴിവാക്കിയത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്ന് മുസ്‌ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയിൽ വ്യക്തമാക്കി. പൗരത്വം നൽകുന്നതിന് നാലോ അഞ്ചോ വിഭാഗങ്ങളെ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തുന്നു. ഒരു മതവിഭാഗത്തെ മാത്രം ഒഴിവാക്കുന്നു. ഇത് ഇന്ത്യൻ ഭരണഘടനയ്ക്ക് എതിരാണ്. മൗലികാവകാശത്തിന്റെ ലംഘനമാണ്. ഇത് അനുവദിച്ചുകൊടുക്കാനാകില്ല. ഇക്കാര്യത്തിൽ പ്രതിപക്ഷം കനത്ത പ്രതിഷേധത്തിലാണ്. കേന്ദ്രസർക്കാർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആർട്ടിക്കിൾ 14 ന്റെയും മൗലികാവകാശത്തിന്റെയും ലംഘനമാണ്. രാജ്യത്തെ എറ്റവും പ്രധാനപ്പെട്ട ഒരു മതവിഭാഗത്തെ മാത്രം ഇതിൽ ഉൾപ്പെടുത്തിയില്ല. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ഓരോ മതവിഭാഗത്തിന്റേയും പേരെടുത്തു പറഞ്ഞു. അതിൽ നിന്നും ഒരു വിഭാഗത്തെ മാത്രം ഒഴിവാക്കി. ഇത് എങ്ങനെ അനുവദിച്ചുകൊടുക്കാൻ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഇതിനിടെ അമിത് ഷാ എഴുന്നേറ്റ് നിൽക്കുകയും ഒരു മതവിഭാഗക്കാരുടേയും പേര് ബില്ലിൽ എടുത്തുപറഞ്ഞിട്ടില്ലെന്നും എല്ലാ മത വിഭാഗക്കാരേയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും വ്യക്തമാക്കി. പൗരത്വ ഭേഗതി ബില്ലിൽ ഒരിടത്തും മുസലിംകളെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും പ്രതിപക്ഷം വസ്തുതകൾ വളച്ചൊടിക്കരുതെന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.