Sorry, you need to enable JavaScript to visit this website.

മതേതരത്വം വേണമെന്ന് കോൺഗ്രസ് വാശിപ്പിടിച്ചു, ശിവസേന വഴങ്ങി- ശരദ് പവാർ

മുംബൈ- മഹാരാഷ്ട്രയിൽ ബി.ജെ.പി ഇതര സർക്കാർ രൂപീകരിക്കാൻ ശിവസേനക്കും എൻ.സി.പിക്കും കോൺഗ്രസിനും വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് എൻ.സി.പി നേതാവ് ശരദ് പവാർ. മുഖ്യമന്ത്രി പദവി രണ്ടര വർഷത്തിന് ശേഷം വീതംവെക്കാമെന്ന് ആദ്യം ആലോചിച്ചെങ്കിലും ശിവസേന ഇക്കാര്യത്തിൽ കടുംപിടിത്തം പിടിച്ചു. പൊതുമിനിമം പരിപാടിയിൽ മതേതരത്വം വേണമെന്ന് കോൺഗ്രസ് വാശിപ്പിടിച്ചതിനെ തുടർന്നാണ് ശിവസേനക്ക് വഴങ്ങേണ്ടി വന്നതെന്നും ഇന്ത്യൻ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തിൽ ശരദ് പവാർ പറഞ്ഞു.  
വ്യത്യസ്ത പാർട്ടികൾക്ക് ഒന്നിച്ചു പ്രവർത്തിക്കാനാകില്ലെന്ന ചിന്ത ശരിയല്ല. പല സാഹചര്യങ്ങളിലും തെരഞ്ഞെടുപ്പിനു മുൻപ് പരസ്പരം മത്സരിച്ചവർ പിന്നീട് ഒന്നിച്ചുപ്രവർത്തിച്ചിട്ടുണ്ട്. ആശയങ്ങളിൽ വ്യത്യസ്തതയുണ്ടെങ്കിലും ആ പ്രശ്‌നം പൊതുമിനിമം പരിപാടിയിലൂടെ മറികടക്കാനാകും. ഉടൻ തെരഞ്ഞെടുപ്പ് നടത്തിയാൽ അത് വലിയ ചെലവുണ്ടാക്കും. 1999ൽ കേന്ദ്രത്തിൽ ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. തുടർന്ന് വാജ്‌പേയി സർക്കാറുണ്ടാക്കി. ആ സർക്കാറിലാണ് ജോർജ് ഫെർണാണ്ടസും മമതാ ബാനർജിയും ഉണ്ടായിരുന്നത്. അവരെല്ലാം വ്യത്യസ്തരാണ്. ബി.ജെ.പിയുടെ ചില ചിന്തകളെയും പദ്ധതികളെയും മാറ്റിനിർത്താൻ വാജ്‌പേയി അവിടെ തീരുമാനിച്ചു. രാമജന്മഭൂമി വിഷയത്തിൽ തൊടേണ്ടതില്ല എന്നദ്ദേഹം തീരുമാനിച്ചു. അഞ്ചുവർഷം വിജയകരമായി അദ്ദേഹം സർക്കാർ നടത്തി.
പ്രതിപക്ഷത്തിന് എപ്പോഴും ഒന്നിച്ചു പ്രവർത്തിക്കേണ്ടിവരും. പല സംസ്ഥാനങ്ങളിലും അങ്ങനെയുണ്ട്. കേരളം അതിന് ഉദാഹരണമാണ്. വർഷങ്ങളായി ഇങ്ങനെ സഖ്യമുണ്ട്. എന്റെ പാർട്ടി അതിൽ ഭാഗമാണ്.' സഖ്യത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എന്താണു നിലപാടെന്ന് അറിയില്ലെന്നും അദ്ദേഹത്തെക്കണ്ടിട്ടു രണ്ടു മൂന്നു മാസമായെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെ എൻ.സി.പി അനുകൂലിക്കില്ലെന്നം പവാർ വ്യക്തമാക്കി. 
 

Latest News