കൊച്ചി - പന്തീരാങ്കാവിൽ മാവോവാദി ബന്ധമാരോപിച്ച് സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബ്, താഹാ ഫസൽ എന്നിവർക്കെതിരെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്തതിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.വിദ്യാർഥികളായ ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് പ്രകാശ് കാരാട്ട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
പോലിസ് തെറ്റായിട്ടാണ് ഇവർക്കെതിരെ യുഎപിഎ നിയമം ചുമത്തിയിരിക്കുന്നത്.സർക്കാർ നിർബന്ധമായും ഇത് പരിശോധിച്ച് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നീക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും തെറ്റു തിരുത്തണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.യുഎപിഎ ചുമത്തി പോലിസ് ഇവർക്കെതിരെ തെറ്റായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഈ കേസിൽ യുഎപിഎ ചുമത്തിയിരിക്കുന്നത് ഒരു കാരണവശാലും ന്യായീകരിക്കാൻ കഴിയുന്നതല്ല.എന്തെങ്കിലും തലത്തിലുള്ള ലഘുലേഖകളുടെ അടിസ്ഥാനത്തിൽ ചുമത്താനുള്ളതല്ല യുഎപിഎ എന്നും പ്രകാശ് കാരാട്ട് പറഞ്ഞു.നിലവിൽ യുഎപിഎ ചുമത്തി കേസ് കോടതിയിലാണ് ഈ സാഹചര്യത്തിൽ യുഎപിഎയുടെ അടിസ്ഥാനത്തിൽ കേസ് മുന്നോട്ടു പോകാതിരിക്കാൻ നിയമപരമായി എന്ത് നടപടികൾ സ്വീകരിക്കാൻ സാധിക്കുമോ അത് സർക്കാർ സ്വീകരിക്കണമെന്നും പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു.മഞ്ചക്കണ്ടിയിൽ മാവോവാദികൾ തണ്ടർബോൾട്ടിന്റെ വെടിവെയ്പിൽ കൊല്ലപ്പെട്ട സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ചോദ്യത്തിന് മറുപടിയായി പ്രകാശ് കാരാട്ട് പറഞ്ഞു.