മലപ്പുറം- ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്ത യുവാവിനെ കോടതി റിമാന്റ് ചെയ്തു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി താഹിറ മൻസിൽ മൊയ്തീൻ ജെയ്‌സലിനെയാണ് (37) പെരിന്തൽമണ്ണ കോടതി റമാന്റ് ചെയ്തത്. ജെയ്‌സലിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണയിൽ 1.47 കിലോഗ്രാം ഹാഷിഷ് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെ്ട്ട് ജെയ്‌സൽ ഉൾപ്പടെ രണ്ടു പേരാണ് ഇപ്പോൾ റിമാന്റിൽ കഴിയുന്നത്. ഖത്തറിലേക്ക് മയക്കുമരുന്ന് കടത്തുന്ന കേരളത്തിൽനിന്നുള്ള സംഘത്തിലെ പ്രധാന കണ്ണിയാണ് ജെയ്‌സൽ എന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളുമായി ബന്ധപ്പെട്ട് കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന പലരെയും പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്.
ജെയ്‌സൽ മുമ്പ് ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വച്ച് പരിചയപ്പെട്ട ചിലരുമായി ചേർന്ന് പിന്നീട് മയക്കുമരുന്ന് കടത്തിൽ ഏർപ്പെടുകയുമായിരുന്നു. പ്രത്യേക ഏജന്റുമാരിലൂടെയാണ് മയക്കു മരുന്ന് വ്യാപാരം നടത്തിയിരുന്നത്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള വിമാനത്താവളങ്ങളിലൂടെ യാത്രക്കാർ മുഖേനയാണ് മയക്കുമരുന്ന് കടത്തി വന്നിരുന്നത്. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായി ഖത്തറിലെ ജയിലിൽ കഴിയുന്ന മലയാളികൾ ഉൾപ്പടെയുള്ളവരാണ് ഈ സംഘത്തിന് നിർദേശങ്ങൾ നൽകുന്നത്.
ഖത്തറിലേക്ക് ഹെറോയിൻ, ബ്രൗൺഷുഗർ, കൊക്കെയ്ൻ, ട്രമഡോൾ, ഹാഷിഷ് തുടങ്ങിയവയുൾപ്പടെയുള്ള മയക്കുമരുന്നുകളാണ് സംഘം കടത്തുന്നത്. വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പുറമെ വിദേശ രാജ്യങ്ങളിലെ മയക്കുമരുന്ന് മാഫിയാ സംഘങ്ങളുമായും ഇവർക്ക് ബന്ധമുള്ളതായി സംശയിക്കുന്നു.