ചെന്നൈ- ഇന്ത്യയുടെ മിന്നലാക്രമണത്തിൽ തകർന്ന ബാലാക്കോട്ടിലെ ഭീകരക്യാമ്പ് വീണ്ടും സജീവമായെന്നും ഇതിനെതിരെ ഏത് നിമിഷവും നടപടിയുണ്ടാകുമെന്നും ആർമി തലവൻ ബിപിൻ റാവത്ത്. ചെന്നൈയിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് കരസേന മേധാവി ഇക്കാര്യം പറഞ്ഞത്. ഇന്ത്യയ്‌ക്കെതിരെ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന് തയ്യാറെടുക്കുയാണെന്നും റാവത്ത് പറഞ്ഞു. അഞ്ഞൂറോളം വരുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 26 ന് നടത്തിയ വ്യോമാക്രമണത്തിൽ ഇന്ത്യൻ വ്യോമസേന ഇല്ലാതാക്കിയ ബാലാകോട്ടെ ജയ്ഷ് ഇ മുഹമ്മദിന്റെ തീവ്രവാദ ക്യാമ്പാണ് സജീവമായത് എന്നാണ് ബിപിൻ റാവത്ത് പറഞ്ഞത്.
'ബാലകോട്ടിനെ അവർ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ബാലകോട്ടിലെ അവരുടെ കേന്ദ്രങ്ങൾ നമ്മൾ ആക്രമണത്തിൽ നശിപ്പിച്ചതാണ്. എന്നാൽ ഇപ്പോൾ അവർ വീണ്ടും അവിടം സജീവമാക്കിയിരിക്കുന്നു. അഞ്ഞൂറോളം നുഴഞ്ഞുകയറ്റക്കാരാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് കയറാൻ കാത്തിരിക്കുന്നത്.
തീവ്രവാദികളെ നമ്മുടെ പ്രദേശത്തേക്ക് തള്ളിവിടുന്നതിന് വേണ്ടി പാകിസ്ഥാൻ വെടിനിർത്തൽ കരാറുകൾ ലംഘിക്കുന്നു. വെടിനിർത്തൽ ലംഘനങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങൾക്കറിയാം. നമ്മുടെ സൈനികർക്ക് സ്വയം പ്രതിരോധിക്കാനും ആക്രമിക്കാനും അറിയാം. ഞങ്ങൾ ജാഗ്രതയിലാണ്. പരമാവധി നുഴഞ്ഞുകയറ്റ ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് ഉറപ്പാക്കും. റാവത്ത് പറഞ്ഞു. ജയ്‌ഷെ ആക്രമണത്തെ മറികടക്കാൻ കരസേന മറ്റൊരു സർജിക്കൽ സ്‌െ്രെടക്ക് ആസൂത്രണം ചെയ്യുന്നുണ്ടോയെന്ന ചോദ്യത്തിന് എന്തുകൊണ്ട് നടത്തിക്കൂടാ എന്ന് ബിപിൻ റാവത്ത് തിരിച്ചുചോദിച്ചു.