ന്യൂദൽഹി- ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ കേന്ദ്ര ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ ദൽഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീൽ ഉടൻ പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഇതോടെ ചിദംബരത്തെ ഉടൻ പിടികൂടി അറസ്റ്റ് ചെയ്യാനുള്ള നടപടികളുമായി സി.ബി.ഐ മുന്നോട്ട്. കേസ് ഉടൻ പരിഗണിക്കാനാകില്ലെന്ന് ജസ്റ്റിസ് എൻ.വി രമണ അറിയിച്ചു. ഹരജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു. കേസ് ഇന്ന് ഉച്ചക്ക് ചീഫ് ജസ്റ്റിസ് പരിഗണിച്ചേക്കും. തുടർന്ന് കോൺഗ്രസ് അടിയന്തര നേതൃയോഗം വിളിച്ചു. ദൽഹിയിലുള്ള മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ചിദംബരത്തെ തേടി സി.ബി.ഐ എൻഫോഴ്‌സ്‌മെന്റ് വിഭാഗം അദ്ദേഹത്തിന്റെ ദൽഹിയിലെ വസതിയിൽ എത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് സി.ബി.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചിദംബരം ധനമന്ത്രിയായിരിക്കേ ഐഎൻഎക്‌സ് മീഡിയയിൽ 305 കോടിയുടെ ഇടപാട് നടത്തുന്നതിനു വിദേശനിക്ഷേപ പ്രോത്സാഹന ബോർഡിന്റെ അനുമതി വഴിവിട്ട് നേടിയെന്നാണ് ആരോപണം. 2007ൽ നടന്ന ഇടപാടിൽ മകൻ കാർത്തി ചിദംബരം പത്ത് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. കേസുമായി ബന്ധപ്പെട്ട് കാർത്തിയുടെ ഇന്ത്യയിലും വിദേശത്തുമായുള്ള 54 കോടി രൂപയുടെ സ്വത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. പീറ്റർ മുഖർജി, ഇന്ദ്രാണി മുഖർജി എന്നിവരെ അറസ്റ്റ് ചെയ്തു നടത്തിയ ചോദ്യം ചെയ്യലിലാണ് അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കാർത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഡൽഹി കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു.
സിബിഐ കേസെടുത്തതിനൊപ്പം കേസ് രജിസ്റ്റർ ചെയ്ത എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചിദംബരത്തെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. 2018 ജൂലൈയിൽ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് ചിദംബരം നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി ഉത്തരവിട്ടത്. ചിദംബരത്തിനു 2018 ജൂലൈ 25 മുതൽ ഇടക്കാല സംരക്ഷണം നൽകിയിരുന്നതും ഹൈക്കോടതി റദ്ദാക്കി.