ന്യൂദല്‍ഹി- വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സംഘ്പരിവാര്‍ ശക്തികള്‍ ഒരുക്കുന്ന കെണയില്‍ ന്യൂനപക്ഷങ്ങള്‍ വീഴുകയാണെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ അരങ്ങേറിയ സാമുദായിക കലാപം മുന്‍നിര്‍ത്തിയാണ് ഈ നിരിക്ഷണം. രാജ്യത്ത് ഏതു ഭാഗത്ത് വര്‍ഗീയ കലാപമുണ്ടാകുന്നതും ആശങ്കാ ജനകമാണെങ്കിലും എല്ലാ വിധേനയും ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാന്‍ സംഘ് പരിവാര്‍ ശ്രമിക്കുമ്പോള്‍ അതിനു ന്യൂനപക്ഷങ്ങളുടെ ഭാഗത്തുനിന്നുതന്നെ സഹായം ലഭിക്കുന്നത് ഒട്ടും അംഗീകരിക്കാനാവാത്തതാണ്.
എന്‍.ഡി.എ ഇതര പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനമായ പശ്ചിമ ബംഗാള്‍ ഇതിനു വേദിയാകുമ്പോള്‍ ഗൗവം വര്‍ധിക്കുകയും ചെയ്യുന്നു.
പ്രവാചകനെ അവഹേളിക്കുന്ന ഫേസ് ബുക്ക് പോസ്റ്റില്‍ പ്രതിഷേധിച്ചാണ് ബാംഗാളിലെ പര്‍ഗാനാസ് ജില്ലയില്‍ ആളുകള്‍ തെരുവിലിറങ്ങിയത്. പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ കടന്ന കൈയാണ് സ്ഥിതിഗതികള്‍ വഷളാക്കിയതെന്ന റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഫേസ് ബുക്ക് പോസ്റ്റും പ്രതിഷേധവുമാണ് കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്.
സാമുദായികമായും രാഷ്ട്രീയമായും ബസിര്‍ഹട്ട് സംഘര്‍ഷം ഉപയോഗപ്പെടുത്താനാണ് ബി.ജെപിയുടെ ശ്രമം. ബംഗാള്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ടപ്രതി ഭരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായാണ് അവര്‍ രംഗത്തുളളത്.
നരേന്ദ്ര മോഡി അധികാരത്തില്‍ വന്ന ശേഷം ബീഫ് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ മുസ്്‌ലിംകളെ പ്രകോപ്പിക്കാന്‍ ശ്രമങ്ങളുണ്ട്. പ്രതികരിച്ചുകൊണ്ട് മുസ്്‌ലിംകള്‍ മുന്നോട്ടുവന്നാലെ തങ്ങളുടെ വിദ്വേഷ തന്ത്രം വിജയിച്ചതായി ഹിന്ദുത്വ ശക്തികള്‍ക്ക് ഉറപ്പിക്കാനാവുകയുള്ളൂ.
അതേസമയം, വലിയ പ്രകോപനങ്ങളുണ്ടായിട്ടും ക്ഷമ കൈവിടാത്ത മുസ്്‌ലിം ന്യൂനപക്ഷം പൊതുസമൂഹത്തില്‍നിന്ന് വലിയ അഭിനന്ദനവും പിന്തുണയുമാണ് നേടിക്കൊണ്ടിരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബീഫ് കൊലകള്‍ക്കെതിരെ പൊതുസമൂഹം ആരംഭിച്ച പ്രതിഷേധം ഇതാണ് ചൂണ്ടിക്കാണിക്കുന്നത്.
പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ച ബസിര്‍ഹട്ടിലെ മുസ്്‌ലിംകള്‍ മതപരമായ വലിയ ദൗത്യമാണ് നിര്‍വഹിച്ചതെന്ന് പറയാന്‍ കഴിയില്ലെന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി റ്റു സര്‍ക്കിള്‍സ് വെബ് സൈറ്റില്‍ ലേഖനം എഴുതിയ താരിഖ് ഹസന്‍ പറയുന്നു. പ്രവാചക ജീവിതം പഠിക്കുന്ന ആര്‍ക്കും പരിഹാസങ്ങളോടും ആക്ഷേപങ്ങളോടും അദ്ദേഹം സ്വീകരിച്ച ക്ഷമയാണ് കണ്ടെത്താന്‍ കഴിയുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
സംയമനം ഉപേക്ഷിച്ചുകൊണ്ട് ജനാധിപത്യത്തിനും ഭരണഘടനക്കും നിരക്കാത്ത പ്രതിഷേധമാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മുസ്്‌ലിം ന്യൂനപക്ഷത്തിനു മാത്രമല്ല, മൊത്തം ഇന്ത്യക്കുതന്നെ അതു ദുഃഖകരമായിരിക്കും. വെസ്റ്റ് ബംഗാള്‍ നല്‍കുന്ന സന്ദേശം ഉള്‍ക്കൊണ്ട് മുസ്്‌ലിം നേതാക്കള്‍ അതീവജാഗ്രത പുലര്‍ത്തേണ്ട സമയമാണിതെന്നും അദ്ദേഹം ഉണര്‍ത്തുന്നു.