ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെന്ന വാർത്ത സൈന്യം നിഷേധിച്ചു
ന്യൂദൽഹി- സ്വാതന്ത്ര്യ ദിനത്തിൽ അതിർത്തിയിൽ ഇന്ത്യ-പാക് വെടിവെപ്പ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ വെടിവെപ്പിൽ തങ്ങളുടെ മൂന്നു പട്ടാളക്കാര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ തന്നെയാണ് അറിയിച്ചത്. നായിക് തന്‍വീര്‍ ലാന്‍സ്, നായിക് തൈമൂര്‍, ശിപായ് റമദാന്‍ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ഇവരുടെ ചിത്ര സഹിതം പാക് സൈന്യത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കി. തങ്ങൾ ശക്തമായി നടത്തിയ തിരിച്ചടിയിൽ അഞ്ചു ഇന്ത്യന്‍ സൈനികരും കൊല്ലപ്പെട്ടതായും പാകിസ്താന്‍ അവകാശപ്പെട്ടു. എന്നാൽ,ഈ അവകാശ വാദം ഇന്ത്യ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ സൈനികര്‍ക്കാര്‍ക്കും ആളപായം ഉണ്ടായിട്ടില്ലെന്നു ഇന്ത്യൻ സൈന്യം വ്യക്തമാക്കി. തുടർച്ചയായി വെടിനിർത്തൽ കരാർ മറികടന്നതിനെ തുടർന്നാണ് പാകിസ്ഥാനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചത്.
ഇന്ത്യ 73ാം സ്വതന്ത്രദിനം ആഘോഷിക്കുന്ന ഇന്ന് രാവിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ത്തിരുന്നു. ഇതിന് തിരിച്ചടിച്ചപ്പോഴാണ് മൂന്നു പാക് സൈനികര്‍ കൊല്ലപ്പെട്ടതെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. എന്നാൽ, ഇന്ത്യൻ സൈന്യമാണ് അന്താരാഷ്‌ട്ര അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ചതെന്ന് പാക് സൈനിക വക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ പറഞ്ഞു.