ന്യൂദൽഹി- കശ്മീരിൽ സാധാരണ ജീവിതം പുനസ്ഥാപിക്കാൻ കേന്ദ്രസർക്കാറിന് ആവശ്യമായ സമയം നൽകണമെന്ന് സുപ്രീം കോടതി. ഇന്റർനെറ്റ് അടക്കം ആശയവിനിമയ സംവിധാനങ്ങൾക്ക് ഉൾപ്പെടെ കശ്മീരിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ എടുത്തുമാറ്റണം എന്നാവശ്യപ്പെട്ട് കശ്മീർ ടൈംസ് എഡിറ്റർ നൽകിയ ഹരജിയിലാണ് കോടതി നിർദേശം.
'കശ്മീരിൽ ജനജീവിതം സാധാരണ നിലയിലാക്കണമെന്നാണ് ഞങ്ങൾക്കും പറയാനുള്ളത്. പക്ഷേ അത് ജനങ്ങളുടെ ജീവൻ ബലിയർപ്പിച്ചുകൊണ്ടാവരുത്. അവിടുത്തെ സ്ഥിതിയെന്താണെന്ന് നമുക്കും അറിയില്ല. സർക്കാറിന് നമ്മൾ കുറച്ചു സമയം നൽകേണ്ടതുണ്ട്.' സുപ്രീം കോടതി വ്യക്തമാക്കി. എത്രയും പെട്ടെന്ന് സ്ഥിതി പഴയതുപോലെയാക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. കശ്മീരിൽ ജനജീവിതം സാധാരണ നിലയിലാവുന്നതുവരെ കാത്തിരിക്കാമെന്നും രണ്ടാഴ്ചയ്ക്കുശേഷം ഹരജി വീണ്ടും പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.