ഒന്നര വർഷത്തിനിടെ ഇരുവരും കടത്തിയത് 60 കിലോ സ്വർണ്ണം
ന്യൂദൽഹി- ദൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ മൂന്ന് കോടി രൂപയുടെ സ്വർണ്ണ കടത്ത് പിടികൂടി. തായ്‌ലൻഡിൽ നിന്നെത്തിയ രണ്ടു ഇന്ത്യക്കാരിൽ നിന്നാണ് ഒൻപത് കിലോ തൂക്കമുള്ള സ്വർണ്ണ കട്ടികൾ പിടികൂടിയത്. ബാങ്കോങിൽ നിന്നുമെത്തിയ ഇവർ ഗ്രീൻ ചാനൽ വഴിയാണ് വിമാനത്താവളത്തിനു പുറത്ത് കടക്കാൻ ശ്രമിച്ചത്. എന്നാൽ, പുറത്തിറങ്ങിയ ഇവരെ സംശയാസ്‌പദമായി കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ തോതിലുള്ള സ്വർണ്ണം കണ്ടെത്തിയത്. ഇവരുടെ ലഗേജിലും ഹാൻഡ് ബാഗിലുമായാണ് 9,152 ഗ്രാം തൂക്കം വരുന്ന പന്ത്രണ്ട് സ്വർണ്ണ ബാറുകൾ കണ്ടെത്തിയത്. കൂടാതെ, 265 ഗ്രാം തൂക്കം വരുന്ന നാല് സ്വർണ്ണ ബാറുകൾ പ്രത്യേക ടേപ്പിൽ പൊതിഞ്ഞ നിലയിൽ ചെക്ക് ഇൻ ബാഗേജിലുമാണ് കണ്ടെത്തിയത്.
ഏകദേശം 2,93,44,555 രൂപയുടെ സ്വർണമാണ് കണ്ടെത്തിയതെന്നു അധികൃതർ പറഞ്ഞു. സംഭവത്തിൽ രണ്ടു ഇന്ത്യക്കാരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ വർഷം ജൂലൈ വരെയുള്ള കാലയളവിനിടെ ഏകദേശം 16.80 കോടി രൂപ വില മതിക്കുന്ന 60 കിലോ സ്വർണ്ണം കടത്തിയതായി ഇരുവരും സമ്മതിച്ചിട്ടുണ്ട്. ഗ്രീൻ ചാനൽ സംവിധാനം ദുരുപയോഗം ചെയ്‌താണ് ഇവർ സ്വർണം കടത്തിയിരുന്നത്.