സൻആ- യമനിൽ അൽഖാഇദ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ 19 സൈനികർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. തെക്കൻ യമനിലെ ആർമി ബേസിനു നേരെയാണ് വെടിവെപ്പ് നടന്നത്. തോക്കുമായെത്തിയ തീവ്രവാദികൾ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. അബ്യാൻ പ്രവിശ്യയിലെ അൽ മഹ്‌ഫദ് സൈനിക ക്യാമ്പിന് നേരെയാണ് ആക്രമണം നടന്നത്. ക്യാമ്പിൽ കടന്ന തീവ്രവാദികളെ ഏറെ നേരത്തെ തിരിച്ചടിയിലാണ് കൊലപ്പെടുത്തിയത്. വ്യാഴാഴ്ച്ച ഹൂതി മലീഷികൾ നടത്തിയ ആക്രമണത്തിൽ അൻപതിലധികം സൈനികർ കൊല്ലപ്പെട്ടിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസമാണ് അൽഖാഇദ ആക്രമണവും. ഏദനിൽ ഇന്നലെ നടന്ന ആക്രമണം മുതലെടുത്താണ് അൽഖാഇദ തീവ്രവാദികൾ അൽ മഹ്‌ഫദ് സൈനിക ക്യാമ്പിൽ സൈനികരുമായി ഏറ്റുമുട്ടിയതെന്നു ഗവൺമെന്റ് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെ തുടർന്ന് സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയുടെ സഹായവും സൈന്യം തേടിയിരുന്നു. മണിക്കൂറുകൾ നീണ്ട തിരിച്ചടിയിലാണ് തീവ്രാദികളെ സൈന്യം വക വരുത്തിയത്.