ജിദ്ദ- സൗദി അറേബ്യയില്‍ ഈടാക്കി തുടങ്ങിയ ആശ്രിത ലെവി ഫൈനല്‍ എക്‌സിറ്റിനും ബാധകം. ഫൈനല്‍ എക്‌സിറ്റ് വിസ ലഭിക്കണമെങ്കില്‍ വിസ ഇഷ്യൂ ചെയ്ത ശേഷം രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന 60 ദിവസത്തേക്കുള്ള ലെവി അടച്ചിരിക്കണം.
ആശ്രിത ലെവി ഉറപ്പായ ശേഷം ഫാമിലിയുടെ ഫൈനല്‍ എക്‌സിറ്റ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കാത്തിരുന്ന പലരും അബ്ശിര്‍ വഴി ഫൈനല്‍ എക്‌സിറ്റ് വിസ ഇഷ്യൂ ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ഇക്കാര്യം ഉറപ്പായത്.
സദാദ് വഴി എം.ഒ.ഐ അക്കൗണ്ടില്‍ രണ്ട് മാസത്തെ ലെവി തുക അടച്ച ശേഷമാണ് അതിനുശേഷവും ഇഖാമ കാലാവധിയുള്ള പലര്‍ക്കും ഇന്നലെ ഫൈനല്‍ എക്‌സിറ്റ് വിസ ലഭിച്ചത്. ജൂലൈ ഒന്ന് മുതല്‍ ആശ്രിത വിസയില്‍ രാജ്യത്ത് തങ്ങുന്ന ആരും തന്നെ ലെവിയില്‍നിന്ന് ഒഴിവാകില്ല എന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്.
Read More ഫാമിലി ലെവി വാര്‍ത്തയുടെ പിന്നാമ്പുറം
കുടുംബത്തോടൊപ്പം താമസിക്കുന്ന നിശ്ചിത വരുമാനക്കാരായ പ്രവാസി മലയാളികള്‍ക്ക് വലിയ ആഘാതമായിരിക്കയാണ് ലെവി. ജൂലൈ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അറിയാമായിരുന്നിട്ടും അവസാന നിമിഷം മാറ്റം പ്രതീക്ഷിച്ചവരായിരുന്നു ഭൂരിഭാഗവും. അതേസമയം, നേരത്തെ തന്നെ എക്‌സിറ്റ് തീരുമാനിക്കുകയും മക്കള്‍ക്ക് നാട്ടില്‍ സ്‌കൂളുകള്‍ കണ്ടെത്തുന്നതുള്‍പ്പെടെയുള്ള ഒരുക്കങ്ങള്‍ നടത്തി ധാരാളം പേര്‍ കുടുംബങ്ങളെ നാട്ടിലയച്ചിരുന്നു.
Reda More ആശ്രിത ലെവി വിലക്കയറ്റം ഉണ്ടാക്കില്ലെന്ന് വിദഗ്ധർ
ഇപ്പോള്‍ ഫൈനല്‍ എക്‌സിറ്റ് തീരുമാനിക്കുന്നവര്‍ക്ക് നാട്ടില്‍ മക്കളുടെ സ്‌കൂള്‍ പ്രവേശനം എളുപ്പമല്ല. അതുകൊണ്ട് ഒരു വര്‍ഷം കൂടി കുടുംബത്തെ കൂടെ നിര്‍ത്താമെന്ന് തീരുമാനിച്ചിരിക്കയാണ് പലരും. ഈ വര്‍ഷം ഫാമിലി വിസയിലുള്ള ഒരാള്‍ക്ക് 1200 റിയാല്‍ മാത്രമേ അടക്കേണ്ടതുള്ളൂവെങ്കിലും അടുത്ത വര്‍ഷം 2400 ആയി മാറും. ഭാര്യയും മക്കളും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കുള്ള ലെവി ഈ വര്‍ഷം 6000 റിയാലില്‍ ഒതുങ്ങുമെങ്കിലും അടുത്ത വര്‍ഷം അത് 12,000 റിയാലായി മാറും.
ഇഖാമ നിലനിര്‍ത്തുകയും നാട്ടിലെ സ്‌കൂള്‍ അവധി സമയത്ത് ഫാമിലിയെ കൊണ്ടുവരികയും ചെയ്തിരുന്ന പലരും പുതിയ പശ്ചാത്തലത്തില്‍ കുടുബത്തെ ഫൈനല്‍ എക്‌സിറ്റില്‍ വിടുകയാണ്. ഒരു വര്‍ഷത്തെ എക്‌സിറ്റ് റീ എന്‍ട്രിക്ക് 1200 റിയാല്‍ അടക്കുന്നതിനു പുറമെയാണ് ഇവര്‍ക്ക് ഇഖാമ പുതുക്കുമ്പോഴുള്ള ലെവി ഭാരവും.