അലിഗഢ്- തൻ്റെ കീഴിലെ വിദ്യാലയ കോമ്പൗണ്ടിൽ പള്ളിയും അമ്പലവും നിർമ്മിക്കുമെന്ന് മുൻ ഉപരാഷ്‌ട്രപതി ഹാമിദ് അൻസാരിയുടെ ഭാര്യ സൽമ അൻസാരി. ജനങ്ങൾക്കിടയിൽ മതപരമായ ഐക്യം, സാമുദായിക സംഘർഷങ്ങൾ തടയുന്നതിലൂടെ വിദ്യാർത്ഥികളുടെ സുരക്ഷ വർദ്ധിപ്പിക്കുക എന്നീ രണ്ടു കാര്യങ്ങൾ മുൻനിർത്തിയാണ് ഇത്തരത്തിലൊരു നിലപാടിലേക്ക് നീങ്ങുന്നതെന്ന് ഇവർ അഭിപ്രായപ്പെട്ടു. തന്റെ ഈ നിലപാട് രാജ്യത്ത് ഒരു മാതൃകയാകുമെന്നാണ് കരുതുന്നതെന്നും ക്യാമ്പസിനു പുറത്തു പോകാതെ തന്നെ വിദ്യാർത്ഥികൾക്ക് പ്രാർത്ഥന നടത്താൻ കഴിക്കുന്നതിലൂടെ സുരക്ഷ വർധിപ്പിക്കാൻ കഴിയുമെന്നും ഇവർ കൂട്ടിച്ചേർത്തു. അലിഗഢിൽ ചാച്ചാ നെഹ്‌റു മദ്‌റസ എന്ന സ്ഥാപനമാണ് സൽമ അൻസാരി നടത്തുന്നത്.
വിദ്യാർത്ഥികളുടെ സുരക്ഷ നടത്തിപ്പുകാരിയായ എന്റെ കയ്യിലാണ്. പ്രാർത്ഥനയ്ക്കായി ഇവർ ക്യാമ്പസിനു പുറത്ത് പോകുന്ന വേളയിൽ നിലവിലെ സാഹചര്യത്തിൽ അപകട സാധ്യതകൾ വളരെ വലുതാണ്. അതിനാലാണ് ഇത്തരത്തിലൊരു ആശയം ഉദിച്ചതെന്നും ഇവർ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ആൾക്കൂട്ട ആക്രമണങ്ങൾക്ക് വധ ശിക്ഷ നൽകണമെന്നാണ് തന്റെ ആഗ്രഹമെന്നും ആൾക്കൂട്ട ആക്രമണങ്ങൾ രാജ്യത്തിന് കളങ്കമാണെന്നും തന്റെ സ്ഥാപനത്തിൽ ഇതര സമുദായ വിദ്യാർത്ഥികളാണ് ഉൾക്കൊള്ളുന്നതെന്നും ഇവർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഉന്നാവൊ ജില്ലയിലെ മദ്‌റസ വിദ്യാർത്ഥികൾ ജയ് ശ്രീ രാം വിളിക്കാത്തതിനെ തുടർന്ന് ആക്രമിക്കപ്പെട്ടിരുന്നു. ഇതേ പ്രശ്‌നത്തിൽ ജൂൺ 29 നും സമാനമായ പ്രശ്‌നം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. തുടർ സംഭവങ്ങളാണ് ഇവരെ ഇത്തരമൊരു നടപടിയിലേക്ക് പ്രേരിപ്പിച്ചത്.
അതേസമയം, സൽമ അൻസാരിയുടെ പ്രസ്താവനക്കെതിരെ പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. അമ്പലം നിർമ്മിക്കാനുള്ള ശരിയായ കേന്ദ്രമല്ല മദ്‌റസാ കോമ്പൗണ്ടുകളെന്നും അനുയോജ്യമായ സ്ഥലത്താണ് അമ്പലങ്ങൾ പണിയേണ്ടതെന്നും സമാജ്‌വാദി പാർട്ടി എം എൽ എ സമീറുള്ള ഖാൻ പറഞ്ഞു. അല്ലാത്തപക്ഷം രാജ്യത്തെ മുഴുവൻ മദ്‌റസകളിലും അമ്പലമെന്ന ആവശ്യവുമായി ചിലർ രംഗത്തെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ അഭിപ്രായവുമായി അലീഗഢ് മുസ്‌ലിം സർവ്വകലാശാല തിയോളജി പ്രൊഫസർ മുഫ്‌തി സാഹിദും രംഗത്തെത്തി. എന്നാൽ, സൽമ അൻസാരിയുടെ പ്രസ്‌താവനയെ പിന്തുണച്ച് ബി ജെ പി നേതാവ് രംഗത്തെത്തി. അലീഗഢ് മുസ്‌ലിം സർവകലാശാലക്കുള്ളിൽ അമ്പലം പണിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.