Sorry, you need to enable JavaScript to visit this website.

ഉദ്യോഗസ്ഥനെ മർദിച്ചത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി 

ന്യൂദൽഹി - മുതിർന്ന ബി.ജെ.പി നേതാവ് കൈലാഷ് വിജയവർജിയയുടെ മകനും ഇൻഡോർ എം.എൽ.എയുമായ ആകാശ് വിജയവർഗ്ഗിയ ഉദ്യോഗസ്ഥനെ മർദിച്ചത് അംഗീകരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഇത്തരക്കാരെ പാർട്ടിയിൽ വച്ച് പൊറുപ്പിക്കാനാവില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായി വൃത്തങ്ങൾ പറയുന്നു. 

ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജയിലിൽ നിന്നിറങ്ങിയ ആകാശിനെ  പൂമാലയിട്ട് സ്വീകരിച്ചവരെയും പുറത്താക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി റിപ്പോർട്ടുണ്ട്. 

ഉദ്യോഗസ്ഥരെ മർദിച്ച കേസിൽ രണ്ടു ദിവസം മുൻപാണ് ആകാശ് ജാമ്യത്തിലിറങ്ങിയത്. ഉദ്യോഗസ്ഥരെ ബാറ്റ് കൊണ്ട് മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലായിരുന്നു.

ജയിലിൽ നിന്ന് പുറത്തിറങ്ങിയ ആകാശിന് വൻ സ്വീകരണമായിരുന്നു ലഭിച്ചത്. പുഷ്പാർച്ചന നടത്തിയാണ് ആകാശിനെ പാർട്ടി പ്രവർത്തകർ വരവേറ്റത്.

അനധികൃത കയ്യേറ്റങ്ങൾ അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരെയാണ് ആകാശ് ബാറ്റ് കൊണ്ട് മർദിച്ചത്. ഉദ്യോഗസ്ഥർ, റസിഡൻഷ്യൽ കോളനിയിലെ വനിതകളോട് അപമര്യാദയായി സംസാരിച്ചുവെന്ന് ആകാശ് ആരോപിച്ചു. ജയിലിൽ നിന്ന് ഇറങ്ങിയ ശേഷവും ചെയ്ത കുറ്റത്തെ ന്യായീകരിക്കുകയായിരുന്നു ആകാശ് ചെയ്തത്. ചെയ്തതിൽ കുറ്റബോധമില്ലെന്നും ബാറ്റ് എടുക്കാൻ രണ്ടാമതൊരു അവസരം ഇല്ലാതിരിക്കട്ടെ എന്നും ആകാശ് പറയുകയുണ്ടായി.

Latest News