ന്യൂ ഡൽഹി - ഇന്ത്യയിലെ ജനങ്ങളിൽ തനിക്ക് എന്നും വിശ്വാസമുണ്ടായിരുന്നു എന്ന് 'മൻ കി ബാത്തി'ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി. രണ്ടാമതും പ്രധാനമന്ത്രി ആയതിനു ശേഷമുള്ള ആദ്യത്തെ മൻ കി ബാത്ത് ഇന്നാണ് സംപ്രേഷണം ചെയ്തത്.
ഫെബ്രുവരി 24നായിരുന്നു ആദ്യ ബി.ജെ.പി ഗവണ്മെന്റിന്റെ അവസാന മൻ കി ബാത്ത്. തെരഞ്ഞെടുപ്പിന് ശേഷം മൻ കി ബാത്ത് പുനരാരംഭിക്കും എന്ന് ഞാൻ പറയുമ്പോൾ, ചിലർ പറഞ്ഞു എനിക്ക് അമിത ആത്മവിശ്വാസമാണെന്ന്. പക്ഷേ ഇന്ത്യയിലെ ജനങ്ങളിൽ എനിക്കെന്നും വിശ്വാസമുണ്ടായിരുന്നു. - പ്രധാനമന്ത്രി പറഞ്ഞു.
ജലക്ഷാമത്തെ കുറിച്ച് പറയാനാണ് മൻ കി ബാത്തിന്റെ വലിയൊരു പങ്കും ചെലവഴിച്ചത്. ജനങ്ങളോട് വെള്ളം സംഭരിക്കാനുള്ള വഴികൾ തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി, നിരവധി ആളുകൾ ജലവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് എഴുതിയിട്ടുണ്ട്. ജലസംരക്ഷണത്തെക്കുറിച്ച് കൂടുതൽ അവബോധം കാണുന്നതിൽ ഞാൻ സന്തുഷ്ടനാണ്. ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഗ്രാമീണ ഇന്ത്യയിലുടനീളം ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനെ കുറിച്ചും ഞാൻ ഗ്രാമപ്രധാനികൾക്ക് കത്തെഴുതിയിരുന്നു. - അദ്ദേഹം വിശദമാക്കി.
ജലസംരക്ഷണത്തിന് ഒരു നിശ്ചിത മാർഗ്ഗവുമില്ല. വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത രീതികൾ സ്വീകരിക്കാം, പക്ഷേ ലക്ഷ്യം ഒന്നുതന്നെയാണ് - ഓരോ തുള്ളി ജലവും സംരക്ഷിക്കുക.- പ്രധാനമന്ത്രി പറഞ്ഞു നിർത്തി.