ദമാം - വാണിജ്യ വഞ്ചന നടത്തിയ കേസിൽ ദമാമിൽ പ്രവർത്തിക്കുന്ന മൊത്ത, ചില്ലറ വ്യാപാര സ്ഥാപനത്തിന് ദമാം അഡ്മിനിസ്‌ട്രേറ്റീവ് കോടതി പിഴ ചുമത്തി. സൗദി പൗരൻ ഫഹദ് ബിൻ അലി അബ്ദുല്ല അൽബേബിയുടെ ഉടമസ്ഥതയിലുള്ള ഫഹദ് അൽബേബി എസ്റ്റാബ്ലിഷ്‌മെന്റിന് ഒരു ലക്ഷം റിയാലാണ് പിഴ ചുമത്തിയത്. ഭക്ഷ്യവസ്തുക്കളുടെ മൊത്ത, ചില്ലറ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം കാലാവധി തീർന്ന ഉൽപന്നങ്ങൾ വിൽപനക്കു വേണ്ടി മാനദണ്ഡങ്ങളും ആരോഗ്യ വ്യവസ്ഥകളും പൂർണമല്ലാത്ത ഗോഡൗണിൽ സൂക്ഷിക്കുകയായിരുന്നു.
സ്ഥാപനം രണ്ടു മാസത്തേക്ക് അടപ്പിക്കുന്നതിനും സ്ഥാപനത്തിൽ കണ്ടെത്തിയ കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനും വിധിയുണ്ട്. സ്ഥാപന ഉടമയുടെയും സ്ഥാപനത്തിന്റെയും പേരുവിവരങ്ങളും സ്ഥാപനത്തിന്റെ ഭാഗത്ത് കണ്ടെത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും സൗദി പൗരന്റെ സ്വന്തം ചെലവിൽ രണ്ടു പ്രാദേശിക പത്രങ്ങളിൽ പരസ്യം ചെയ്യുന്നതിനും കോടതി ഉത്തരവിട്ടു.
വ്യാപാര സ്ഥാപനത്തിൽ വാണിജ്യ, നിക്ഷേപ മന്ത്രാലയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഒരു വർഷത്തിനു മുമ്പ് കാലാവധി അവസാനിച്ച ഭക്ഷ്യവസ്തുക്കൾ വിൽപനക്കു വേണ്ടി സൂക്ഷിച്ചതായി കണ്ടെത്തിയിരുന്നു. ചില ഉൽപന്നങ്ങൾ വെയിലേൽക്കുന്ന നിലയിലാണ് സൂക്ഷിച്ചിരുന്നത്. കാലാവധി തീർന്ന ഭക്ഷ്യവസ്തുക്കൾ സ്ഥാപനത്തിലെ റെഫ്രിജറേറ്ററിൽ സൂക്ഷിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിനു കീഴിലെ ഗോഡൗണിൽ പൂച്ചകളെയും പ്രാണികളെയും കണ്ടെത്തിയിരുന്നു. പ്രാഥമികാന്വേഷണം പൂർത്തിയാക്കി നിയമ നടപടികൾക്ക് സ്ഥാപനത്തിനെതിരായ കേസ് വാണിജ്യ, നിക്ഷേപ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
സൗദിയിൽ വാണിജ്യ വഞ്ചനാ കേസ് പ്രതികൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകരായ വിദേശികളെ ശിക്ഷ പൂർത്തിയാക്കിയ ശേഷം നാടുകടത്തും. വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നതിൽ നിന്ന് സൗദി പൗരന്മാർക്ക് വിലക്കേർപ്പെടുത്തുന്നതിനും നിയമം അനുശാസിക്കുന്നു. വാണിജ്യ വഞ്ചനകളെ കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.