തിരുവനന്തപുരം- മലപ്പുറം ജില്ല വിഭജിച്ച് പുതിയൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഇതാദ്യമായി ഇന്ന് നിയമസഭയിലുയരും. മുസ്‌ലിം ലീഗ് അംഗമായ അഡ്വ.കെ.എൻ.എ ഖാദറാണ് ശ്രദ്ധക്ഷണിക്കലായി വിഷയം സഭയിലവതരിപ്പിക്കുന്നത്.
രണ്ടാമത്തെ ശ്രദ്ധ ക്ഷണിക്കൽ പ്രമേയമായി വരുന്ന ആവശ്യത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയുന്നത്. മലപ്പുറം ജില്ലാ വിഭജനം വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും ആവശ്യം ശ്രദ്ധക്ഷണിക്കൽ പോലൊരു പ്രധാനപ്പെട്ട നിയമസഭാ നടപടിയിലൂടെ ഉന്നയിക്കപ്പെടുന്നതിന് ഏറെ പ്രാധാന്യമുണ്ട്. മുഖ്യമന്ത്രിയുടെ മറുപടി, സഭയിലെ പ്രതികരണം എന്നിവയെല്ലാം ഒരു നാടിനെ സംബന്ധിച്ച് പ്രധാനപ്പെട്ട സംഗതികളായി തീരും.
മലപ്പുറം ജില്ല വേണമെന്ന ആവശ്യം ആദ്യമായി നിയമസഭയിൽ ഉന്നയിച്ചയാൾ നാട്ടിക പി.കെ അബ്ദുൽ മജീദായിരുന്നുവെന്നതാണ് ചരിത്രം. മലപ്പുറം ജില്ലാ രൂപീകരണത്തിന് അര നൂറ്റാണ്ട് പൂർത്തിയാകുന്ന ഘട്ടത്തിൽ (1969 ജൂൺ 16ന് ഇ.എം.എസ് മുഖ്യമന്ത്രിയായ സപ്തകക്ഷി മന്ത്രിസഭയാണ് ജില്ല രൂപീകരിച്ചത്. അന്ന് കോൺഗ്രസ് ജില്ലാ രൂപീകരണത്തിനെതിരായിരുന്നു). ഏതായാലും അത് വിഭജിക്കണമെന്ന ആവശ്യം ഉന്നയിക്കാനുള്ള ദൗത്യം വന്നു ചേരുന്നത് വേങ്ങര എം.എൽ.എ കെ.എൻ.എ ഖാദറിൽ. എം.എൽ.എ ഫണ്ട്, സെക്രട്ടറിയേറ്റിന് കോഴിക്കോട്ട് ഒരു അനക്‌സ്, പ്രവാസി വോട്ടവകാശത്തിന് നിയമസഭയിൽ പ്രമേയം എന്നിവയെല്ലാം കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് രാഷ്ട്രീയ ശിക്ഷണം ലഭിച്ച് ലീഗിലെത്തിയ ഖാദറിന്റെ നവീന ആശയങ്ങളായിരുന്നു.