Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

താപനില ഉയരുന്നു; സൗദിയില്‍ വെയിലത്ത് ജോലി ചെയ്യിച്ചാല്‍ 3000 റിയാല്‍ പിഴ

റിയാദ് - സൗദിയിൽ മധ്യാഹ്ന വിശ്രമ നിയമം  നിലവിൽ വന്നു. ഉച്ചക്ക് പന്ത്രണ്ടു മുതൽ വൈകീട്ട് മൂന്നു വരെയുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളിൽ വെയിലേൽക്കുന്ന നിലയിൽ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിന് മൂന്നു മാസക്കാലം വിലക്കുണ്ടാകും. സെപ്റ്റംബർ 15 വരെയാണ് മധ്യാഹ്ന വിശ്രമ നിയമം നിലവിലുണ്ടാവുക. 

ഇത് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് നിയമത്തിൽ വകുപ്പുണ്ട്. അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്ന തൊഴിലാളികൾക്കും പെട്രോളിയം, ഗ്യാസ് കമ്പനി ജീവനക്കാർക്കും മധ്യാഹ്ന വിശ്രമ നിയമം ബാധകമല്ല. 
ഈ വിഭാഗം തൊഴിലാളികൾക്ക് വെയിലിൽ നിന്ന് സംരക്ഷണം നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ തൊഴിലുടമകൾ ഏർപ്പെടുത്തിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. 


മധ്യാഹ്ന വിശ്രമ നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിലാളികളിൽ ഒരാൾക്ക് മൂവായിരം റിയാൽ തോതിൽ പിഴ ചുമത്തുന്നതിന് നിയമം അനുശാസിക്കുന്നു. നിയമ ലംഘനം ആവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇരട്ടി തുക പിഴ ചുമത്തും. 


അതേസമയം, താപനില 50 ഡിഗ്രിയായി ഉയർന്നാൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി നിർത്തിവെക്കേണ്ടിവരുമെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് പറഞ്ഞു. താപനില ഉയരുന്നതു മൂലം തുറസ്സായ സ്ഥലങ്ങളിൽ ജോലി വിലക്കുന്നതിനുള്ള തീരുമാനം കൈക്കൊള്ളുന്നതിനുള്ള അധികാരം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനാണെന്ന് കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പ് വക്താവ് ഹുസൈൻ അൽഖഹ്താനി പറഞ്ഞു. തുറസ്സായ സ്ഥലങ്ങളിൽ ജോലി വിലക്കുന്നതിന് താപനില 50 ഡിഗ്രിയിൽ എത്തണമെന്നും ഹുസൈൻ അൽഖഹ്താനി പറഞ്ഞു.


എന്നാൽ മധ്യാഹ്ന വിശ്രമം നിശ്ചിത കാലവുമായാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അല്ലാതെ നിശ്ചിത താപനിലയുമായല്ലെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. തൊഴിൽ നിർത്തിവെക്കുന്നതിന് താപനില 50 ഡിഗ്രിയിൽ എത്തണമെന്ന കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ നിലപാടിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആശ്ചര്യം പ്രകടിപ്പിച്ചു. 
50 ഡിഗ്രിയിൽ എത്തുന്നതിനു മുമ്പും താപനില കൂടുതലായിരിക്കുമെന്ന് കിഴക്കൻ പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ മേധാവി അബ്ദുറഹ്മാൻ അൽമുഖ്ബിൽ പറഞ്ഞു. പൊതുതാൽപര്യം മുൻനിർത്തി കാലാവസ്ഥാ നിരീക്ഷണ, പരിസ്ഥിതി സംരക്ഷണ വകുപ്പുമായും മറ്റു വകുപ്പുകളുമായും ഏകോപനം നടത്തുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഒരുക്കമാണ്. 
തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തിയും ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും മറ്റു അപകടങ്ങളിൽ നിന്നും തൊഴിലാളികൾക്ക് സംരക്ഷണം ൻകുന്നതിന് ലക്ഷ്യമിട്ടും ഭരണാധികാരികളുടെ നിർദേശാനുസരണമാണ് മധ്യാഹ്ന വിശ്രമ നിയമം നടപ്പാക്കിയത്. 
ഇത് എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാണ്. മധ്യാഹ്ന വിശ്രമ നിയമം പാലിക്കുന്നതിന് മുഴുവൻ സ്ഥാപനങ്ങളും പ്രത്യേകം താൽപര്യം കാണിക്കുന്നത് പ്രശംസനീയമാണെന്നും അബ്ദുറഹ്മാൻ അൽമുഖ്ബിൽ പറഞ്ഞു.

 

Latest News