ന്യൂ ദൽഹി - 2024 ഓടെ ഇന്ത്യയെ വൻ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് ഈ സർക്കാരിന്റെ ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അഞ്ചാമത് നീതി ആയോഗ് ഗവേണിങ് കൗൺസിൽ യോഗത്തിൽ അദ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
"ഇന്ത്യയെ 2024 ഓടെ 5 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് ലക്‌ഷ്യം. വെല്ലുവിളികൾ ഉണ്ടെങ്കിലും സാധ്യമാണ്. സംസ്ഥാന സർക്കാരുകളുടെ പരിശ്രമമാണ് ആവശ്യം." പ്രധാനമന്ത്രി പറഞ്ഞു. 'സബ്കാ സാത് സബ്‌കാ വികാസ് ' എന്ന മുദ്രാവാക്യം യാഥാർഥ്യമാകാൻ നീതി ആയോഗ് വഹിക്കുന്ന പങ്ക് ചെറുതല്ല; അദ്ദേഹം വ്യക്തമാക്കി. 2022 ഓടെ സൃഷ്ടിക്കാൻ പോകുന്ന 'പുതിയ ഇന്ത്യ' യിലേക്കുള്ള ചവിട്ടുപടി കൂടിയാണ് നീതി ആയോഗ് എന്നും മോഡി പറഞ്ഞു.
മഴവെള്ള സംഭരണമാണ് നീതി ആയോഗിന്റെ മുഖ്യ അജണ്ട. ഗ്രാമീണ ഇന്ത്യയിലെ വരൾച്ചയെ നേരിടാൻ "ഓരോ തുള്ളിയിലും കൂടുതൽ വിള" എന്ന ആശയത്തിലൂന്നി സംഭരണം വിജയമാക്കുമെന്ന് മോഡി വിശദമാക്കി.
പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം, രാജ്യത്തെ ജലപ്രതിസന്ധി അവലോകനം ചെയ്യുന്നതിനായി പുതുതായി രൂപീകരിച്ച ജൽശക്തി മന്ത്രാലയം അടുത്തിടെ എല്ലാ സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും അന്തർ സംസ്ഥാന യോഗം ചേർന്നിരുന്നു.