Sorry, you need to enable JavaScript to visit this website.

ഗാനരചയിതാവ് പഴവിള രമേശൻ അന്തരിച്ചു

തിരുവനന്തപുരം- കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. ഇന്ന് രാവിലെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഈ വർഷമാണ് പഴവിളക്ക് ലഭിച്ചത്. 

പഴവിള രമേശന്റെ കവിതകൾ, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക്, പ്രയാണപുരുഷൻ എന്നീ കവിതാസമാഹാരങ്ങൾ രചിച്ചിട്ടുണ്ട്. കൊല്ലം പെരിനാട് പഴവിളയിൽ എൻ.എ വേലായുധന്റെയും ഭാനുക്കുട്ടി അമ്മയുടെയും മകനാണ് രമേശൻ. അഞ്ചാലുംമൂട്, കരീക്കോട്, ശിവറാം സ്‌കൂൾ എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും എസ് എൻ കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ നിന്ന് കോളേജ് വിദ്യാഭ്യാസവും പൂർത്തിയാക്കി. കൗമുദി വീക്കിലി, ഭാഷാ ഇൻസ്റ്റിറ്റിയൂട്ട് എന്നിവടങ്ങളിൽ ജോലി ചെയ്തു. പതിനാലാമത്തെ വയസിൽ നാടകങ്ങൾക്ക് പാട്ടെഴുതിക്കൊണ്ട് ഗാനരംഗത്തെത്തി. രമേശൻ പാട്ടെഴുതി റിലീസായ ആദ്യ ചിത്രം ഗോപി സംവിധാനം ചെയ്ത 'ഞാറ്റടി'യാണ്. 'അഗ്‌നിയാവണമെനിക്കാളിക്കത്തണം' എന്നതാണ് ആദ്യഗാനം. ആശംസകളോടെ, അങ്കിൾ ബൺ, മാളൂട്ടി, വസുധ എന്നീ ചിത്രങ്ങൾക്ക് വേണ്ടി ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. ശ്രാദ്ധം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
 

Latest News