റായ്ബറേലി- രണ്ടാമതും അധികാരത്തിലേറാനും ശക്തി തെളിയിക്കാനും ബി.ജെ.പി മാന്യതയുടെ പരിധി കടന്നെന്ന് യു.പി.എ ചെയർപേഴ്സൺ സോണിയ ഗാന്ധി. റായ്ബറേലിയിൽ കോൺഗ്രസ്സ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ആദ്യത്തെ പൊതു സമ്മേളനമായിരുന്നു കോൺഗ്രസ് റാലി.
രാജ്യത്തിൻറെ തിരഞ്ഞെടുപ്പ് പ്രക്രിയയെ കുറിച്ച് 'പല തരത്തിലുള്ള സംശയങ്ങൾക്കും' ബി.ജെ.പി യുടെ വിജയം വഴി വച്ചെന്നും അവർ പറഞ്ഞു. "വോട്ടർമാരെ സ്വാധീനിക്കാനുള്ള എല്ലാ അടവ് നയങ്ങളും അവർ പ്രയോഗിച്ചു. ഈ നയങ്ങളെല്ലാം ധാർമികമോ അധാർമികമോ എന്ന് രാജ്യത്തുള്ള എല്ലാവർക്കുമറിയാം. അധികാരം നിലനിർത്താനായി മാന്യതയുടെ പരിധി ബി.ജെ.പി കടന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത് " റായ്ബറേലിയിൽ തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് നന്ദി അറിയിച്ചു കൊണ്ട് സോണിയ പറഞ്ഞു.
മകൾ പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് സോണിയ എത്തിയത്. കോൺഗ്രസ് പ്രവർത്തകരുടെ നിഷ്ക്രിയതയെ കുറിച്ചു പ്രിയങ്ക തന്റെ പ്രസംഗത്തിൽ ആഞ്ഞടിച്ചിരുന്നു.