ന്യൂദൽഹി- കൊച്ചി മരടിലെ അപ്പാർട്ടുമെന്റുകൾ തൽക്കാലം പൊളിക്കേണ്ടെന്നും തൽസ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് അജയ് രസ്‌തോഗി എന്നിവർ അടങ്ങിയ ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഫ്ഌറ്റ് ഉടമകൾ നൽകിയ ഹർജി ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ജൂലൈ ആദ്യ വാരം ലിസ്റ്റ് ചെയ്യാനും നിർദേശം നൽകി.
ആറു ആഴ്ച വരെയോ അല്ലെങ്കിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കുന്നത് വരെയോ തൽസ്ഥിതി തുടരാനാണ് നിർദേശം. ഫഌറ്റ് ഉടമകളുടെ വാദം കേൾക്കാതെയാണ് ഉത്തരവിട്ടതെന്നും പുതിയ തീരപ്ലാൻ കോടതിയിൽ നിന്ന് മറച്ചു വച്ചതായും ഉടമകൾ വാദിച്ചു.
തീരദേശ നിയമം ലംഘിച്ച് മരട് മുൻസിപ്പാലിറ്റി പരിധിയിൽ നിർമ്മിച്ച അഞ്ച് അപ്പാർട്‌മെന്റുകൾ പൊളിച്ച് നീക്കാൻ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് മെയ് എട്ടിനാണ് ഉത്തരവിട്ടത്.
ഹോളി ഫെയ്ത്ത് അപ്പാർട്‌മെന്റ്‌സ്, കായലോരം അപ്പാർട്‌മെന്റ്‌സ്, ഹോളിഡേ ഹെറിറ്റേജ്, ജെയിൻ ഹൗസിംഗ്, ആൽഫ വെൻഷ്വർസ് എന്നിവ പൊളിച്ച് നീക്കാൻ ആയിരുന്നു ഉത്തരവ്.