Sorry, you need to enable JavaScript to visit this website.

ശ്രീലങ്കൻ പ്രസിഡന്റിനെ കുറ്റപ്പെടുത്തിയ ഇന്റലിജൻസ് മേധാവിക്ക് പരസ്യ ശാസന

കൊളംബോ- ശ്രീലങ്കൻ ഇന്റലിജൻസ് മേധാവി സിസിര മെൻഡിക്ക് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ പരസ്യ ശാസന. 258 പേർ കൊല്ലപ്പെട്ട ഈസ്റ്റർ ചാവേർ ആക്രമണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് പാർലമെന്ററി സമിതി മുമ്പാകെ മെൻഡി മൊഴി നൽകിയതിനെ തുടർന്നാണ് വിവാദം. ഐ.എസ് പോലുള്ള സംഘടനകളിൽ നിന്നുള്ള ഭീഷണി വിലയിരുത്താൻ ദേശീയ സുരക്ഷാ കൗൺസിൽ യോഗങ്ങൾ വിളിക്കാറില്ലെന്ന ഇന്റലിജൻസ് മേധാവിയുടെ മൊഴി പ്രസിഡന്റ് സിരിസേനക്ക് ആഘാതമേൽപിച്ചിരുന്നു. പാർലമെന്റ് സമിതി മുമ്പാകെ മെൻഡി മൊഴി നൽകുന്നതിന്റെ തത്സമയ സംപ്രേഷണം കാരണമൊന്നും വ്യക്തമാക്കാതെ അധികൃതർ തടയുകയും ചെയ്തു.
രാജ്യത്തെ ഉന്നത സുരക്ഷാ സമിതി യോഗം ചേരാറില്ലെന്ന മെൻഡിയുടെ അവകാശവാദം പ്രസിഡന്റ് സിരിസേന പ്രസ്താവനയിൽ നിഷേധിച്ചു. ദേശീയ സുരക്ഷാ കൗൺസിൽ ആഴ്ചയിൽ രണ്ട് തവണ ചേരാറുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. ഏപ്രിൽ 21 ന് നടന്ന ചാവേർ ആക്രമണങ്ങൾക്ക് രണ്ട് മാസം മുമ്പ് ഫെബ്രുവരി 19 നാണ് ഏറ്റവും ഒടുവിൽ യോഗം ചേർന്നതെന്നായിരുന്നു ഇന്റലിജൻസ് മേധാവിയുടെ വെളിപ്പെടുത്തൽ. രാജ്യത്തെ പോലീസ് മേധാവിയേയും ഉയർന്ന ഉദ്യോഗസ്ഥരേയും ആക്രമണത്തിന് 13 ദിവസം മുമ്പ് താൻ കണ്ടിരുന്നുവെങ്കിലും ഇന്ത്യ നൽകിയെന്നു പറയുന്ന മുന്നറിയിപ്പിനെ കുറിച്ച് ആരും പറഞ്ഞിരുന്നില്ലെന്ന് സിരിസേന അവകാശപ്പെട്ടു. ഇന്ത്യയിൽ കസ്റ്റഡിയിലുള്ള ഒരാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന കാര്യം ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ ശ്രീലങ്കയെ അറിയിച്ചിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സുഹൃദ് രാജ്യം നൽകിയ മുന്നറിയിപ്പ് വിദേശ മന്ത്രാലയ സെക്രട്ടറിയോ പോലീസ് ഐ.ജിയോ ഏതെങ്കിലും ഉദ്യോഗസ്ഥനോ പ്രസിഡന്റിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നില്ലെന്ന് സിരിസേനയുടെ ഓഫീസ് പ്രസിദ്ധീകരണത്തിനു നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ധാരാളം തെളിവുകൾ ഉണ്ടായിരുന്നിട്ടും ചാവേർ ആക്രമണത്തിനു നേതൃത്വം നൽകിയ സഹ്‌റാൻ ഹാഷിമിനെ അറസ്റ്റ് ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും മെൻഡി കുറ്റപ്പെടുത്തിയിരുന്നു. രണ്ടു വർഷം മുമ്പ് കിഴക്കൻ ശ്രീലങ്കയിലെ മിതവാദി മുസ്‌ലിം സംഘടനാ പ്രവർത്തകരുമായി ഏറ്റുമുട്ടിയപ്പോൾ തന്നെ സഹ്‌റാൻ ഹാഷിം അധികൃതരുടെ ശ്രദ്ധയിൽ പെട്ടിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.  മൂന്ന് ചർച്ചുകളിലും മൂന്ന് ഹോട്ടലുകളിലും നടന്ന ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചുള്ള പാർലമെന്റ് സമിതിയുടെ അന്വേഷണം ബുധനാഴ്ചയാണ് ആരംഭിച്ചത്. സഹ്‌റാൻ ഹാഷിമിന്റെ നാഷണൽ തൗഹീദ് ജമാഅത്ത് പ്രധാന ചർച്ചുകൾ ലക്ഷ്യമിടുമെന്ന് ആക്രമണത്തിന് പത്ത് ദിവസം മുമ്പ് പോലീസ് മേധാവി പുജിത് ജയസുന്ദര മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ല. 
45 വിദേശികളടക്കം കൊല്ലപ്പെടുകയും 500 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തിൽ ഇന്റലിജൻസ് വീഴ്ച സംഭവിച്ചതായി സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. തുടർന്ന് പ്രസിഡന്റ് സിരിസേന ജയസന്ദരെ സസ്‌പെന്റ് ചെയ്യുകയും ഉയർന്ന പ്രതിരോധ ഉദ്യോഗസ്ഥനെ പുറത്താക്കുകയും ചെയ്തിരുന്നു. ആക്രമണത്തിനു ശേഷം ശ്രീലങ്കയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഒരു മാസം കൂടി തുടരുമെന്ന് സിരിസേന പറഞ്ഞു. 

Latest News