Sorry, you need to enable JavaScript to visit this website.

കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ മകനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തി

കോഴിക്കോട്- പീഡനമേറ്റ നിലയിൽ മൂന്നര വയസ്സുള്ള കുട്ടിയെ കണ്ടെത്തി. പാലക്കാട്ട് നിന്ന് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയുടെ ഒപ്പമുണ്ടായിരുന്ന മകനെയാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. ആരാണ് കുട്ടിയെ പരിക്കേൽപിച്ചതെന്നു വ്യക്തമല്ല. യുവതിയും കാമുകനും ചേർന്ന് കുട്ടിയെ പൊള്ളിച്ചെന്നാണ് പരാതിയുയർന്നിരിക്കുന്നത്. കുട്ടിയുടെ അമ്മ സുലൈഖയെയും കാമുകൻ അൽത്താഫിനെയും നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടി അവ്യക്തമായാണു സംസാരിക്കുന്നത്.
കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്. മുഖത്തും മൂക്കിലും തൊലി പൊള്ളിയടർന്ന നിലയിലാണ്. കൈകാലുകളിലും പരിക്കുണ്ട്. കുട്ടിയുടെ ഉമ്മ കാമുകനോടൊപ്പം ഒളിച്ചോടുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സുലൈഖയുടെ സഹോദര പുത്രനാണ് കാമുകനായ അൽത്താഫ്. യുവതിയെയും കാമുകനെയും നടക്കാവ് സർക്കിൾ ഇൻസ്‌പെക്ടർ എ.വി പ്രദീപ് ചോദ്യം ചെയ്തു.
ഏപ്രിൽ 27 ന് പാലക്കാട്ട് നിന്നാണ് സുലൈഖയേയും മകനേയും കാണാതായത്. ഭർത്താവ് കോയമ്പത്തൂർ ശെൽവപുരം സുബൈർ അലിയുടെ പരാതിയിൽ പാലക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിൽ സുബൈറും ബന്ധുക്കളും മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കോഴിക്കോട്ടു കണ്ടെത്തിയത്. കുട്ടിയെ ബീച്ച് ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കി.
അപകടം പറ്റിയതാണെന്നും അങ്ങനെയാണ് കുട്ടിക്കു പരിക്കു പറ്റിയതെന്നുമാണ് കുട്ടിയുടെ അമ്മയുടെയും കാമുകന്റെയും മൊഴി. കുട്ടിയുടെ മുഖത്തെയും കാലിലെയും കയ്യിലെയും മുറിവുകൾ പ്രഥമദൃഷ്ട്യാ പൊള്ളലേറ്റതു പോലെയാണെന്ന് ബന്ധുക്കൾ പറയുന്നു. കുട്ടിയെ ഇവർ ഉപദ്രവിച്ചെന്ന് പിതാവിന്റെ ബന്ധുക്കളും ആരോപിക്കുന്നു.

Latest News