മുംബൈ- മുംബൈ സ്ഫോടനക്കേസിൽ അബുസലീമടക്കം ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് മുംബൈ പ്രത്യേക ടാഡാ കോടതി. പ്രതി ചേർത്തിരുന്ന അബ് ദുല്‍ ഖയ്യൂമിനെ കുറ്റവിമുക്തനാക്കി. . അബുസലീം, മുസ്തഫ ദോസ, തഹിർ മർച്ചന്‍റ്, കരീമുല്ല ഷെയ്ഖ്, ഫിറോസ് ഖാന്‍, റിയാസ് സിദ്ദീഖി എന്നിവർ കുറ്റക്കാരാണെന്ന് കോടതി പ്രഖ്യാപിച്ചു. സ്‌ഫോടനം ആസൂത്രണം ചെയ്തവര്‍ക്ക് ഗുജറാത്തില്‍നിന്നും മുംബൈയിലേക്ക് ആയുധം എത്തിച്ചു നല്‍കിയെന്നും അതിനായി ഗൂഢാലോചന നടത്തിയെന്നുമാണ് ഇവര്‍ക്കതിരായ കേസ്. അബുസലീമാണ് ഇതിലെ മുഖ്യപ്രതി. 19 നാണ് അടുത്ത വാദം കേള്‍ക്കല്‍.
സ്‌ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനായ യാക്കൂബ് മേമനെ രണ്ടുവര്‍ഷംമുന്‍പ് തൂക്കിലേറ്റിയിരുന്നു. 1993 മാര്‍ച് 12ന് നടന്ന സ്‌ഫോടനത്തില്‍ 257 പേര്‍ കൊല്ലപ്പെടുകയും 713 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.1992 ഡിസംബര്‍ രണ്ടിന് അയോധ്യയിലെ ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നാലെയുണ്ടായ വര്‍ഗീയ കലാപത്തിന് പ്രതികാരമായാണ് സ്‌ഫോടനം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ വിധിപ്രഖ്യാപിക്കുന്നതിന് മുമ്പായി ടാഡ കോടതി പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.