ന്യൂദൽഹി- സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്ക് എതിരായ ലൈംഗീക പീഡന പരാതിക്ക് പിന്നിൽ ഗൂഢാലോചന ഉണ്ട് എന്ന ആരോപണത്തിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം. ചില ജസ്റ്റിസുമാരും ഗൂഢാലോചനയിൽ പങ്കെടുത്തു എന്ന നിലയിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ഇടനിലക്കാർ സുപ്രീം കോടതിയിൽ പ്രവർത്തിക്കുന്നുവെന്ന ആരോപണം ജുഡീഷ്യറിയിലുള്ള വിശ്വാസം തകർക്കുമെന്നും ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന്റെ വേരിലേക്ക് തങ്ങൾക്ക് പോകണമെന്നും ജസ്റ്റിസ് അരുൺ മിശ്ര ഉത്തരവിൽ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിനെതിരായ ലൈംഗിക ആരോപണത്തിന് പിന്നിൽ ഒരു കോർപ്പറേറ്റ് സ്ഥാപനമാണെന്ന് ഇത് സംബന്ധിച്ച് പരാതി നൽകിയ അഭിഭാഷകൻ ഉത്സവ് സിംഗ് ബയൻസ് പറഞ്ഞു. ഇതേ തുടർന്ന് സി.ബി.ഐ ഡയറക്ടർ, ഇന്റിലിജൻസ് ബ്യുറോ മേധാവി, ദൽഹി പോലീസ് കമ്മീഷണർ എന്നിവരെ ജഡ്ജിമാരുടെ ചേമ്പറിലേക്ക് വിളിപ്പിച്ചിരുന്നു. രാജ്യത്തെ ഒരു കോർപറേറ്റ് സ്ഥാപനം ആണ് ചീഫ് ജസ്റ്റിസിന് എതിരായ ആരോപണത്തിന് പിന്നിലെന്നും അഭിഭാഷകൻ ഉത്സവ് സിംഗ് ബയൻസിന്റെ സത്യവാങ് മൂലം നൽകിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് അഭിഭാഷകൻ ബെയിൻസിനു പൂർണ്ണ സുരക്ഷാ ഉറപ്പാക്കാനും ജസ്റ്റിസ് മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു
ചീഫ് ജസ്റ്റിസിനെതിരെ ഗൂഢാലോചന നടത്തിയ രണ്ട് പേരെ താൻ കണ്ടെത്തിയതായി ബെയിൻസ് പറഞ്ഞിരുന്നു. തുടർന്ന് നാളെ രാവിലെ പത്തരക്ക് മറ്റൊരു സത്യവാങ്മൂലം ഫയൽ ചെയ്യാൻ ബയൻസിനു കോടതി അനുമതി നൽകി. അതിനിടെ വിഷയത്തിൽ സ്വതന്ത്രവും, നിക്ഷപക്ഷവും, നീതി പൂർണ്ണവും ആയ അന്വേഷണം വേണം എന്നാണ് വനിത അഭിഭാഷകരുടെ ആവശ്യമെന്ന് എന്ന് ഇന്ദിര ജയ് സിംഗ് വാദിച്ചു. യുവതിയുടെ പരാതിയിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ യുവതിയുടെ പരാതി അല്ല പരിശോധിക്കുന്നതെന്നും ഉത്സവ് സിംഗ് ബെയിൻസിന്റെ സത്യവാങ് മൂലത്തിലെ ആരോപണത്തെ കുറിച്ചാണ് അന്വേഷിക്കുന്നതെന്നും ജസ്റ്റിസ് നരിമാൻ പറഞ്ഞു. ഈ വിഷയത്തിന് പിന്നിൽ ഇടനിലക്കാർ ഉണ്ടെന്നാണ് ഉത്സവ് ബേയ്‌സിന്റെ ആരോപണമെന്നും അവരെ കണ്ടെത്താനാ അന്വേഷണമെന്നും ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി. ഒരു അഭിഭാഷകനാണ് ഇത്രയും ഗൗരവമേറിയ ആരോപണം ഉന്നയിക്കുന്നതെന്നും തെറ്റാണെങ്കിൽ വച്ചുപൊറുപ്പിക്കില്ലെന്നും അരുൺ മിശ്ര ഇതിനിടെ മുന്നറിയിപ്പ് നൽകി. സുപ്രീം കോടതിയിൽനിന്ന് പുറത്താക്കപ്പെട്ട ജീവനക്കാർ ഒത്തു കൂടുന്ന ഒരു സാഹചര്യം ഉണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. സമീപകാലത്ത് ചീഫ് ജസ്റ്റിസ് മൂന്ന് ജീവനക്കാരെ ആണ് പിരിച്ച് വിട്ടത്. ഇതിന് മുമ്പ് ഒരു ചീഫ് ജസ്റ്റിസും ഇങ്ങനെ ചെയ്തിട്ടില്ല. ഇത് ചീഫ് ജസ്റ്റിസിനെ മാത്രം ബാധിക്കുന്ന വിഷയം അല്ല. സുപ്രീം കോടതിയെ ആകെ ബാധിക്കുന്ന വിഷയമാണെന്നും അരുൺ മിശ്ര അഭിപ്രായപ്പെട്ടു. അതിനിടെ, ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തിന് പിന്നിൽ അനിൽ അംബാനിയുടെ കമ്പനിയാണെന്ന തരത്തിലുള്ള സൂചനകളാണ് പുറത്തുവരുന്നത്.