കാസര്‍കോട്- ശ്രീലങ്കയില്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട റസീനയെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് മൊഗ്രാല്‍ പുത്തൂരിലെ ബന്ധുക്കള്‍. രണ്ടാഴ്ച മുമ്പ് കേരളത്തിലെത്തിയ റസീന മൊഗ്രാല്‍ പുത്തൂരിലും ചെമ്മനാടുമുള്ള ബന്ധുവീടുകള്‍ സന്ദര്‍ശിച്ചിരുന്നു.
അടുത്തുതന്നെ കൊളംബോയില്‍ കുടുംബസംഗമം നടത്തണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് റസീന മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊളംബോയില്‍നിന്ന് തിരിച്ച് തിങ്കളാഴ്ച മംഗളൂരുവിലെത്താന്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
ഭര്‍ത്താവ് ഖാദറിനെ ജോലിസ്ഥലമായ ദുബായിലേക്ക് യാത്രയയച്ച് ഷന്‍ഗ്രി-ലാ ഹോട്ടലില്‍ മടങ്ങിയെത്തിയപ്പോഴായിരുന്നു സ്ഫോടനം. റസീനയുടെ പിതാവ് പി.എസ്. അബ്ദുല്ല ഹാജിയും അദ്ദേഹത്തിന്റെ പിതാവ് പി.എസ്. സൈനുദ്ദീനും ശ്രീലങ്കയില്‍ ബിസിനസുകാരായിരുന്നു. അബ്ദുല്ല ഹാജിയെ 1989-ല്‍ കൊളംബോയില്‍നിന്ന് എല്‍.ടി.ടി.ഇക്കാര് തട്ടിക്കൊണ്ടുപോയി 29 ദിവസം കസ്റ്റഡിയില്‍ വെച്ചിരുന്നു. റസീനയുടെ സഹോദരന് ബഷീറാണ് ഇപ്പോള്‍ കൊളംബോയില്‍ ബിസിനസ് നടത്തുന്നത്.
കെമിക്കല്‍ എന്‍ജിനീയറായ ഖാദര്‍ ദുബായിലും ദക്ഷിണാഫ്രിക്കയിലുമായാണ് ജോലിചെയ്യുന്നത്. ദക്ഷിണാഫ്രിക്കയില്‍ ഗബ്ബോണില്‍ ഒരു വളം നിര്‍മാണ കമ്പനിയുടെ വൈസ് പ്രസിഡന്റും ഉപദേശകനുമാണ് കര്‍ണാടക സൂറത്കല്‍ സ്വദേശിയായ ഇദ്ദേഹം റസീന്ക്കൊപ്പം പത്തുദിവസം മുമ്പാണ് കൊളംബോയിലെത്തിയത്.