Sorry, you need to enable JavaScript to visit this website.

കര്‍ക്കരെ രക്തസാക്ഷി; പ്രജ്ഞാ സിങിന്റെ അഭിപ്രായം വ്യക്തിപരം; ബിജെപി തടിയൂരി 

ലഖ്‌നൗ- 2008ല്‍ മുംബൈ ഭീകരാക്രമണത്തിനിടെ ദുരൂഹമായി കൊല്ലപ്പെട്ട മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് മുന്‍ മേധാവി ഹേമന്ത് കര്‍ക്കരെയുടെ അന്ത്യം തന്റെ ശാപം കാരണമാണെന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് ഠാക്കൂറിന്റെ പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി ബിജെപി രംഗത്ത്. മാലെഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞാ സിങിന്റേത് വ്യക്തിപരമായ അഭിപ്രായമാണെന്നും കര്‍ക്കരെയെ രക്തസാക്ഷി ആയാണ് ബിജെപി പരിഗണിക്കുന്നതെന്നും പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം പ്രജ്ഞയുടെ പ്രസ്താവന അവര്‍ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ കാരണമായിരിക്കാമെന്നും പ്രസ്താവനയില്‍ ബിജെപി പ്രതികരിച്ചു. 

കര്‍ക്കരെ കൊല്ലപ്പെടുന്നതിനു ഒരു മാസം മുമ്പ് താന്‍ അദ്ദേഹത്തെ ശപിച്ചിരിന്നുവെന്നാണ് പ്രജ്ഞ ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രസംഗിച്ചത്. മാലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞ അറസ്റ്റിലാകുമ്പോള്‍ ഈ കേസ് അന്വേഷിച്ചിരുന്നത് കര്‍ക്കരെയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ഈ അന്വേഷണ സംഘമാണ് മാലെഗാവ് സ്‌ഫോടനത്തിനു പിന്നിലെ ഹി്ന്ദുത്വ തീവ്രവാദികളുടെ ബന്ധം വെളിച്ചത്തു കൊണ്ടു വന്നത്. പ്രജ്ഞയും ഈ തീവ്രവാദ സംഘങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രജ്ഞ രണ്ടു ദിവസം മുമ്പാണ് ബിജെപിയില്‍ ചേര്‍ന്നത്. അന്നു തന്നെ ഭോപാലിലെ സ്ഥാനാര്‍ത്ഥിയാക്കുകയും ചെയ്തു. ഇതോടെ ഭീകരാക്രമണക്കേസിലെ പങ്ക് വെളുപ്പിക്കാനുള്ള ഹിന്ദുത്വ ശക്തികളുടെ ശ്രമമാണിതെന്നും ആക്ഷേപമുയര്‍ന്നു.

ഭീകരാക്രമണങ്ങള്‍ക്കു പിന്നിലെ ഹിന്ദുത്വ തീവ്രവാദികളുടെ പങ്ക് വെളിച്ചത്തു കൊണ്ടു വരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച  മുതിര്‍ന്ന ഐപിഎസ് ഓഫീസറായ കര്‍ക്കരെ കൊല്ലപ്പെട്ടതിനു പിന്നിലെ ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. ഭീകരാക്രമണത്തിനിടെ ആസൂത്രിതമായി കര്‍ക്കരെയെ വകവരുത്തുകയായിരുന്നെന്നതിന് നിരവധി തെളിവുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. 

Latest News