മുസ്ലിംകളോട് മായാവതി നടത്തിയ അഭ്യര്‍ഥന വിവാദത്തില്‍; കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ലഖ്‌നൗ- ഉത്തര്‍പ്രദേശിലെ ദയുബന്ദില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി നടത്തിയ പ്രസംഗം വിവാദത്തില്‍. മുസ്ലിംകളോട് പ്രത്യേകം വോട്ടഭ്യര്‍ഥന നടത്തിയെന്ന പരാതികളെ തുടര്‍ന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ സഹാറന്‍പുര്‍ ജില്ലാ ഭരണകൂടത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസ് ഭിന്നിപ്പിക്കുമെന്നും അതുകൊണ്ട് എസ്.പിക്കും ബി.എസ്.പിക്കും തന്നെ വോട്ട് ചെയ്യണമെന്നും മുസ്ലിംകളോട് അഭ്യര്‍ഥിക്കുന്നതായിരുന്നു മായാവതിയുടെ പ്രസംഗം. എനിക്ക് മുസ്ലിം സമുദായത്തോട് പറയാനുളളത് എന്നു പറഞ്ഞുകൊണ്ടാണ് വോട്ടുകള്‍ ഭിന്നിച്ചു പോകരുതെന്നും മഹാസഖ്യത്തിനു തന്നെ ഉറപ്പാക്കണമെന്നും അവര്‍ അഭ്യര്‍ഥിച്ചത്.
നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ അധികൃതരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ എല്‍. വെങ്കടേശ്വരലും പറഞ്ഞു. ഒരു പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യരുതെന്ന് മുസ്ലിംകളോട് അഭ്യര്‍ഥിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് ജെ.പി.എസ് റാത്തോര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞു.

 

Latest News