Sorry, you need to enable JavaScript to visit this website.

പ്രവാസി യുവാവിനെ വെടിവെച്ച് കൊന്ന സഹോദരന് ജീവപര്യന്തം തടവും പിഴയും

തൃശൂര്‍- സ്വത്തു തര്‍ക്കത്തെ തുടര്‍ന്ന് പ്രവാസി യുവാവിനെ വെടിവെച്ച് കൊന്ന കേസില്‍ സഹോദരന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും.
കൊടുങ്ങല്ലൂര്‍ എറിയാട് പുന്നക്കപ്പറമ്പില്‍ കൃഷ്ണന്‍ മകന്‍ രഘുനാഥന്‍ (65) ആണ് ഇളയ സഹോദരന്‍ ബാബു(40)വിനെ ഹോട്ടല്‍ മുറിയില്‍ വെച്ച് കൊലപ്പെടുത്തിയത്. ദുബായില്‍ കാര്‍ഗോ ബിസിനസ് നടത്തുന്നയാളാണ് കൊല്ലപ്പെട്ട ബാബു.
ഇരിങ്ങാലക്കുട അഡീഷണല്‍ സെഷന്‍സ് ജഡ്ജി ജി.ഗോപകമാറാണ് ശിക്ഷ വിധിച്ചത്. രണ്ടു ലക്ഷം രൂപ പിഴയില്‍ ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യയ്ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. ലൈസന്‍സില്ലാതെ മാരകായുധങ്ങള്‍ കൈവശം വെച്ച കേസില്‍ കൂടുതലായി ആറുമാസം തടവും കോടതി വിധിച്ചിട്ടുണ്ട്.
2012 സെപ്റ്റംബര്‍ മൂന്നിനാണ് കേസിനാസ്പദമായ സംഭവം. വയനാട്ടിലെ റൂബി എക്കോ റിസോട്ടിന്റെ ഉടമയും ദുബായിലും കൊച്ചിയിലും റൂബി കാര്‍ഗോ എന്ന പേരില്‍ ലോജിസ്റ്റിക് ബിസിനസ് നടത്തുന്നയാളുമാണ് പ്രതി രഘുനാഥനും,  സഹോദരന്‍ ബാബുവും. ദുബായിലും കൊച്ചിയിലും കാര്‍ഗോ ബിസിനസും നടത്തിയിരുന്നു ബാബു. പിന്നീട് സ്വന്തമായി റൂബി എന്ന പേരില്‍ കൊടുങ്ങല്ലൂരില്‍ ബസ് സര്‍വീസും നടത്തി വന്നിരുന്നു.
പ്രതി രഘുനാഥനും സഹോദരനായ ബാബുവും തമ്മിലുണ്ടായിരുന്ന സ്വത്തു തര്‍ക്കം നേരത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ ഒത്തു തീര്‍പ്പായിരുന്നതാണ്. ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ പ്രതി രഘുനാഥന്‍ സഹോദരന്‍ ബാബുവിന് മൂന്നു കോടി രൂപ നല്‍കുവാനും തിരികെ ബാബു, രഘുനാഥന്റേയും ബാബുവിന്റേയും കൂട്ടായ പേരില്‍, കൊടുങ്ങല്ലൂര്‍ ചന്തപ്പുര ഭാഗത്തുണ്ടായിരുന്ന 31 സെന്റിലെ ബാബുവിനുള്ള നേര്‍പകുതി അവകാശം രഘുനാഥന് നല്‍കുവാനും ധാരണയായിരുന്നതാണ്. അതനുസരിച്ച് 2006 ല്‍ ബാബു ഈ വസ്തു സംബന്ധിച്ച് രഘുനാഥന്റെ പേരില്‍ മുക്ത്യാര്‍ നല്‍കിയിരുന്നു. എന്നാല്‍ മുക്ത്യാര്‍ ഉപയോഗിച്ച് വസ്തു വില്‍ക്കാന്‍ ശ്രമിച്ച രഘുനാഥന്‍ അഡ്വാന്‍സ് തുക കൈപ്പറ്റിയെങ്കിലും ബാബുവിന് പണം കൊടുക്കുകയുണ്ടായില്ല. അതറിഞ്ഞ ബാബു 2007 ല്‍ രഘുനാഥന് നല്‍കിയ മുക്ത്യാര്‍ റദ്ദാക്കുകയും തുടര്‍ന്ന് 2008 ല്‍ വസ്തുവില്‍ ബാബുവിനുണ്ടായിരുന്ന അവകാശം ഭാര്യ പ്രീതിയുടെ പേര്‍ക്ക് ദാനാധാരമായി എഴുതി നല്‍കുകയും ചെയ്തു. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ നിലവിലുണ്ടായിരുന്ന തര്‍ക്കം മധ്യസ്ഥതയില്‍ ഒത്തു തീര്‍പ്പാക്കുന്നതിന് വേണ്ടി എറിയാട് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ഇ.വി രമേശന്റേയും അസറ്റ് ഹോം മാനേജിംഗ് പാര്‍ട്ണര്‍ ആയിരുന്ന അബ്ദുല്‍ സലീമിന്റെയും സാന്നിധ്യത്തില്‍ 2012 സെപ്റ്റംബറില്‍ മധ്യസ്ഥത ചര്‍ച്ച തീരുമാനിച്ചിരുന്നതാണ്.
ആദ്യം കൊടുങ്ങല്ലൂര്‍ റസ്റ്റ് ഹൗസില്‍ വെച്ച് മധ്യസ്ഥത ചര്‍ച്ച നടത്തുവാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതി രഘുനാഥന്റെ ആവശ്യാര്‍ഥം മധ്യസ്ഥ ചര്‍ച്ച ശാന്തിപുരത്തുള്ള ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് സ്ഥിരതാമസമാക്കിയ പ്രതി സംഭവ ദിവസം ഉച്ചക്ക് രണ്ട് മണിയോടെ ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വൈകീട്ട് ആറുമണിയോടെ എറിയാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.രമേശനും പ്രതിയുടെ മൂത്ത സഹോദരന്‍ കാര്‍ത്തികേയനും പ്രതിയുടെ ഇളയ സഹോദരന്‍ ബാബുവും ഹോട്ടലില്‍ എത്തിച്ചേര്‍ന്നു. അവര്‍ മൂന്നു പേരേയും കൂട്ടി രഘുനാഥന്‍ താമസിച്ചിരുന്ന 108-ാം നമ്പര്‍ മുറിയിലേക്ക് പോകുകയും മറ്റൊരു മധ്യസ്ഥനായ സലീം കൂടി എത്തിച്ചേര്‍ന്നിട്ട് ചര്‍ച്ച തുടങ്ങിയാല്‍ മതിയെന്ന് പറഞ്ഞിരിക്കെ പ്രതി രഘുനാഥന്‍ തികച്ചും അപ്രതീക്ഷിതമായി തന്റെ പാന്റിന്റെ പോക്കറ്റില്‍ കരുതിയിരുന്ന റിവോള്‍വര്‍ എടുത്ത് യാതൊരു പ്രകോപനവും കൂടാതെ കസേരയില്‍ ഇരുന്ന ബാബുവിന്റെ നെഞ്ചിനു നേരെ വെടിയുതിര്‍ക്കുകയാണ് ഉണ്ടായത്.
വിവരമറിഞ്ഞെത്തിയ മതിലകം പോലീസും ഹോട്ടല്‍ ജീവനക്കാരും ചേര്‍ന്ന് ബാബുവിനെ കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ബാബു ആശുപത്രിയില്‍ എത്തും മുമ്പേ മരിക്കുകയാണ് ഉണ്ടായത്. സംഭവം കഴിഞ്ഞ ഉടനെ തന്നെ പ്രതി റിവോള്‍വര്‍ സഹോദരനായ കാര്‍ത്തികേയനെ പിടിപ്പിക്കാന്‍ ശ്രമിക്കുകയും ഭയന്ന് ഓടിയ കാര്‍ത്തികേയന്റെ പിറകെ റിവോള്‍വറും ബാഗുമായി പ്രതി പിന്‍തുടരുകയും റിവോള്‍വറും ബാഗും പ്രതി തന്റെ കാറില്‍ വെച്ച് സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. ഹോട്ടല്‍ സെക്യൂരിറ്റിക്കാര്‍ ഗേറ്റ് അടച്ചതിനെ തുടര്‍ന്ന് കാറുമായി രക്ഷപ്പെടാന്‍ കഴിയാതെ വന്ന പ്രതി ഗേറ്റിന്റെ വിടവിലൂടെ രക്ഷപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസ് പ്രതിയുടെ ഡ്രൈവര്‍ ഫൈസലിനോട് ചോദിച്ചതില്‍ പ്രതി ചന്തപ്പുര ഭാഗത്തുണ്ടെന്ന് മനസ്സിലാക്കി ഫൈസലിനേയും കൂട്ടി ചന്തപ്പുരയില്‍ എത്തി പ്രതിയെ തന്ത്രപൂര്‍വം ഫൈസല്‍ മുഖേന ഫോണ്‍ ചെയ്ത് വിളിച്ചു വരുത്തി രാത്രി 8.30 മണിയോടെ ചന്തപ്പുരയില്‍ വെച്ച് അറസ്റ്റ് ചെയ്യുകയാണ് ഉണ്ടായത്.
ചര്‍ച്ചയില്‍ മധ്യസ്ഥത വഹിക്കാന്‍ വന്ന എറിയാട് പഞ്ചായത്ത് പ്രസിഡണ്ട്  ഇ.വി.രമേശനും പ്രതി രഘുനാഥന്റെയും കൊല്ലപ്പെട്ട ബാബുവിന്റേയും സഹോദരന്‍ പി.കെ കാര്‍ത്തികേയനും ആണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍. റിവോള്‍വര്‍ കൊല്ലപ്പെട്ട ബാബുവിന്റെ കൈവശമായിരുന്നു എന്നും പ്രതിയുടെ ആവശ്യപ്രകാരം ബാബു റിവോള്‍വറുമായി വന്നതാണെന്നും ബാബു കൊണ്ടുവന്ന റിവോള്‍വര്‍ ടീപ്പോയില്‍ വെച്ച സമയം പ്രതി പെട്ടന്ന് റിവോള്‍വര്‍ എടുക്കുകയും ആ സമയം കാര്‍ത്തികേയന്‍ റിവോള്‍വറില്‍ കയറി പിടിക്കുകയും പിടിവലിയില്‍ അബദ്ധത്തില്‍ വെടി പൊട്ടി ബാബു മരിച്ചതാണെന്നുമുള്ള പ്രതിയുടെ വാദം കോടതി നിരാകരിച്ചു. കൊല്ലപ്പെട്ട ബാബു പ്രതിക്ക് നല്‍കിയ പവര്‍ ഓഫ് അറ്റോര്‍ണി റദ്ദാക്കി വസ്തു ബാബുവിന്റെ ഭാര്യയുടെ പേരിലേക്കു മാറ്റിയ വിരോധം കൊണ്ട് പ്രതി രഘുനാഥന്‍ മനഃപൂര്‍വം കയ്യിലുണ്ടായിരുന്ന റിവോള്‍വര്‍ കൊണ്ട് ബാബുവിനെ വെടിവെച്ചു കൊലപ്പെടുത്തിയതാണെന്ന്   സംശയാതീതമായി തെളിഞ്ഞതായി ബോധ്യപ്പെട്ട കോടതി പ്രതി കുറ്റക്കാരനാണെ് കണ്ടെത്തുകയാണ് ഉണ്ടായത്. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.വി.രമേശന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മതിലകം പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഡി.മിഥുന്‍ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന വി.എസ്. നവാസ്, എം.സുരേന്ദ്രന്‍ എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ദൃക്‌സാക്ഷികളായ ഇ.വി.രമേശന്‍, പി.കെ.കാര്‍ത്തികേയന്‍, പോലീസ് സര്‍ജന്‍ ഡോ.ഹിതേഷ്് ശങ്കര്‍, ബാലിസ്റ്റിക് എക്‌സ്പര്‍ട്ട് ഡോ.നിഷ, സയന്റിഫിക് അസിസ്റ്റന്റ് സൂസന്‍ ആന്റണി, പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക് മജിസ്‌ട്രേറ്റ് ടി. വിജയന്‍, പ്രതിക്ക് റിവോള്‍വര്‍ നല്‍കിയ പാലക്കാടുള്ള കേരള ഗസ്റ്റ് ഹൗസ് ഓണര്‍ അബ്ദുറഹ്മാന്‍, ഫിംഗര്‍ പ്രിന്റ് എക്‌സ്പര്‍ട്ട് നാരായണ പ്രസാദ് ഉള്‍പ്പെടെ 43 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എന്‍.കെ. ഉണ്ണികൃഷ്ണനും അഡ്വക്കെറ്റ് പി.രാധാകൃഷ്ണനും ഹാജരായി. വിധി കേള്‍ക്കാന്‍ കൊല്ലപ്പെട്ട ബാബുവിന്റെ ഭാര്യ പ്രീതിയും കുടുംബാംഗങ്ങളും കോടതി മുറിയില്‍ എത്തിയിരുന്നു.

 

Latest News