റിയാദ്- സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ അവലംബിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ടാക്സി കമ്പനികൾക്കു കീഴിൽ ടാക്സി സർവീസ് മേഖലയിൽ പ്രവർത്തിക്കുന്ന സൗദികളുടെ എണ്ണം അഞ്ചു ലക്ഷത്തോളമായി ഉയർന്നതായി പൊതുഗതാഗത അതോറിറ്റി പറഞ്ഞു. ഓൺലൈൻ ടാക്സി മേഖല ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും പൊതുഗതാഗ അതോറിറ്റിയും വിജയകരമായ പങ്കാളിത്തത്തോടെ നടത്തിയ ശ്രമങ്ങൾ ഓൺലൈൻ ടാക്സി മേഖലയുടെ വളർച്ചക്ക് സഹായിച്ചു.
രണ്ടു വർഷത്തിനിടെ ഓൺലൈൻ ടാക്സി മേഖലയിൽ വലിയ വളർച്ചയാണുണ്ടായത്. അഞ്ചു ലക്ഷത്തോളം സൗദികൾ ഫുൾടൈം, പാർട് ടൈം അടിസ്ഥാനത്തിൽ ഇപ്പോൾ ഓൺലൈൻ ടാക്സി കമ്പനികൾക്കു കീഴിൽ ജോലി ചെയ്യുന്നുണ്ട്. സമൂഹത്തിലെ വിവിധ തുറകളിൽ പെട്ട ലക്ഷക്കണക്കിന് ആളുകളുടെ യാത്ര ഓൺലൈൻ ടാക്സി സേവനം എളുപ്പമാക്കി. സൗദിയിൽ ഓൺലൈൻ ടാക്സി സേവനം വ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ 60 നഗരങ്ങളിൽ ഇപ്പോൾ സേവനം ലഭ്യമാണ്.
ഉപയോക്താക്കൾക്ക് മത്സരക്ഷമതയോടെയുള്ള നിരക്കിലും ഉയർന്ന ഗുണമേന്മയിലും ഓൺലൈൻ ടാക്സി സേവനം ലഭിക്കുന്നത് തുടരണമെന്ന് ആഗ്രഹിക്കുന്നു. ഡ്രൈവർമാരും യാത്രക്കാരും കമ്പനികളും അടക്കം ഓൺലൈൻ ടാക്സി മേഖലയിലെ ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന് പൊതുഗതാഗത അതോറിറ്റി പ്രവർത്തിക്കുന്നു. ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഗതാഗത മേഖലയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് പൊതുഗതാഗത അതോറിറ്റി അവസരങ്ങളൊരുക്കുന്നുണ്ട്. ഗതാഗത സേവനം നൽകുന്നതിൽ സൗദികൾ കഴിവുകളും കാര്യക്ഷമതയും തെളിയിച്ചതായും പൊതുഗതാഗത അതോറിറ്റി പറഞ്ഞു. ഓൺലൈൻ ടാക്സി കമ്പനിയായ കരീം ഈ രംഗത്തെ ആഗോള ഭീമനായ യൂബർ ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് ഓൺലൈൻ ടാക്സി മേഖലയുടെ വളർച്ചക്ക് ആവശ്യമായ പിന്തുണകൾ നൽകുന്നത് തുടരുമെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കിയത്.