Sorry, you need to enable JavaScript to visit this website.

പാവപ്പെട്ടവര്‍ക്ക് മാസം 6000 രൂപ; ദാരിദ്യത്തിനെതിരായ കോണ്‍ഗ്രസിന്റെ മിന്നലാക്രമണമെന്ന് രാഹുല്‍

സുറത്ത്ഗഢ് (രാജസ്ഥാന്‍)- കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഇന്ത്യയിലെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിമാസം 6000 രൂപ മിനിമം വരുമാനം ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്ത പദ്ധതി ദാരിദ്യത്തിനെതിരായ കോണ്‍ഗ്രസിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് (മിന്നലാക്രമണം) ആണെന്ന് രാഹുല്‍ ഗാന്ധി. ഈ രാജ്യത്തെ ദാരിദ്ര്യം നാം തുടച്ചു നീക്കും. ഇതൊരു സ്‌ഫോടനാത്മക പദ്ധതിയാണ്. ചരിത്രത്തില്‍ ഒരു രാജ്യവും നടപ്പിലാക്കാത്ത പദ്ധതിയാണിത്. ഈ രാജ്യത്ത് ഒരൊറ്റ ദരിദ്ര വ്യക്തിയും ഉണ്ടാകാന്‍ പാടില്ല- സൂറത്ത്ഗഢില്‍ തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ പറഞ്ഞു. കഴിഞ്ഞ ആറു മാസമായി കോണ്‍ഗ്രസ് ദാരിദ്ര്യ തുടച്ചു നീക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആലോചിച്ചു വരികയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

രാജ്യത്തെ ഏറ്റവും ദരിദ്രരായ 20 ശതമാനം കുടുംബങ്ങള്‍ക്കും വര്‍ഷം 72,000 രൂപയുടെ വരുമാനം ഉറപ്പാക്കുന്ന പദ്ധതി 'ന്യായ്' കഴിഞ്ഞ ദിവസമാണ് രാഹുല്‍ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് അധികാരിത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്നാണ് വാഗ്ദാനം. ഇത് അഞ്ചു കോടി കുടുംബങ്ങളിലെ 25 കോടി പേര്‍ക്ക് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. മോഡിക്ക് പണം സമ്പന്നര്‍ക്ക് നല്‍കാന്‍ കഴിയുമെങ്കില്‍ കോണ്‍ഗ്രസിന് പാവപ്പെട്ടവര്‍ക്ക് നല്‍കാന്‍ കഴിയുമെന്നും രാഹുല്‍ ആവര്‍ത്തിച്ചു.

ഈ പദ്ധതി കാപട്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ദാരിദ്ര്യ നിര്‍മ്മാര്‍ജനത്തിന്റെ പേരില്‍ രാഷ്ട്രീയ ഇടപാടുകള്‍ നടത്തി ചരിത്രമുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റിലി ആരോപിച്ചിരുന്നു.
 

Latest News