തിരുവന്തപുരം- ആലത്തൂർ ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെതിരെ പരാമർശം നടത്തിയ കോളേജ് അധ്യാപിക ദീപ നിഷാന്തിനെ വിമർശിച്ച് ശബരിനാഥ് എം.എൽ.എ. രമ്യയെ പറ്റി ടീച്ചർ പരിതപിക്കേണ്ടതില്ലെന്നും ആ കുട്ടി ജയിച്ചു വന്നോളുമെന്നും ശബരിനാഥ് വ്യക്തമാക്കി.
ശബരിനാഥ് പറയുന്നു.
ആലത്തുർ യു.ഡി.എഫ് സ്ഥാനാർഥി രമ്യ ഹരിദാസിനെ പരാമർശിച്ചുകൊണ്ടുള്ള ദീപ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ് കണ്ടു. വിഷയത്തിന് ആധാരമായി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പോസ്റ്റിലെ വസ്തുതാപരമായ തെറ്റ് ഞാൻ അംഗീകരിക്കുന്നു, അത് തിരുത്തേണ്ടതാണ്.പക്ഷേ വരികൾക്കിടയിൽ ദീപ ടീച്ചർ രമ്യയെക്കുറിച്ചു 'ഐഡിയ സ്റ്റാർ സിംഗർ തിരഞ്ഞെടുപ്പല്ല നടക്കുന്നത്' എന്ന് പറഞ്ഞത് ഒരിക്കലും അംഗീകരിക്കാൻ കഴിയുകയില്ല.
ഒരു ഇലക്ഷന് മത്സരിക്കാനുള്ള എല്ലാ യോഗ്യതകളുമുള്ള വ്യക്തിയാണ് രമ്യ ഹരിദാസ്. ജനാധിപത്യ പ്രക്രിയയിലൂടെ വിജയിച്ച കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റാണ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തയായ പ്രവർത്തകയുമാണ്. ഇതൊക്ക സൗകര്യപൂർവം മറന്നാണ് ദീപ ടീച്ചറിന്റെ രമ്യയെ ഇകഴ്ത്തിയുള്ള സ്റ്റാർ സിങ്ങർ പരാമർശം.
ഇതൊക്കെ നമ്മുടെ ഒരു കാഴ്ചപ്പാടിന്റെ പ്രശ്‌നമാണ് ടീച്ചറെ....പ്രമുഖ നടനും അമ്മ പ്രസിഡണ്ടുമായ വ്യക്തി സ്ഥാനാർത്ഥിയായാൽ ബലേ ഭേഷ്, പക്ഷെ ത്രിതലപഞ്ചായത്തിൽ പൊതുപ്രവർത്തകനായ ഒരു വനിത ലോക്‌സഭാ സ്ഥാനാർത്ഥിയാകുമ്പോൾ അവരെ ഐഡിയ സ്റ്റാർ സിംഗറോട് ടീച്ചർ തന്നെ ഉപമിക്കുന്നു. പാടുന്നവനും പാടാത്തവനും വിശ്വാസിക്കും വിശ്വാസമില്ലാത്തവർക്കും എല്ലാവർക്കും മത്സരിക്കാനുള്ള ജനാധിപത്യ അവസരമുണ്ട്, നല്ല സ്ഥാനാർഥിയെ വിജയിപ്പിക്കേണ്ടത് ജനങ്ങളാണെന്ന് മാത്രം. അതുകൊണ്ട് രമ്യയെക്കുറിച്ചു ദീപ ടീച്ചർ പരിതപിക്കേണ്ട,ആ കുട്ടി വിജയിച്ചു വന്നോളും.