ഇസ്‌ലാമാബാദ് - പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ പാക് സംഘമെന്ന് സമ്മതിച്ച് മുൻ പട്ടാള ഭരണാധികാരി പർവേസ് മുഷറഫ്. എന്നാൽ പാക് ഭരണകൂടത്തിന് സംഭവത്തിൽ ബന്ധമില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യ ടുഡെയുമായി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം
തുറന്നു പറഞ്ഞത്. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സൈനികർ കൊല്ലപ്പെട്ടതിൽ വിഷമമില്ലെന്നും മുഷറഫ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് പുൽവാമയിലുണ്ടായ ചാവേർ സ്‌ഫോടനത്തിൽ 40 സി.ആർ.പി.എഫ് ഭടൻമാർ കൊല്ലപ്പെട്ടത്. ഇതിനെതിരെ ലോകരാജ്യങ്ങൾ രംഗത്തു വന്നിരുന്നു. പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ഭീകരതക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് സൗദി പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരിക്കെയാണ് മുഷറിന്റെ പ്രതികരണം. പുൽവാമ ആക്രമണം ഭയപ്പെടുത്തുന്ന സംഭവമാണ്. എന്നാൽ പാക്കിസ്ഥാൻ സർക്കാരിന് ഇതിൽ ബന്ധമുണ്ട് എന്നതിന് തെളിവില്ല. ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനോട് തനിക്ക് ദയയില്ല. തന്നെയും കൊല്ലാൻ നോക്കിയ വ്യക്തിയാണ് അസ്ഹർ എന്നും മുഷറഫ് പറഞ്ഞു. ജയ്‌ഷെ മുഹമ്മദിനോട് ഇമ്രാൻ ഖാന് താൽപര്യമുണ്ട് എന്ന് തോന്നുന്നില്ല. എല്ലാത്തിനും പാക്കിസ്ഥാൻ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയാണ്. ഇതെല്ലാം നിർത്തേണ്ട സമയമായി. സിആർപിഎഫ് സൈനികരോ കശ്മീരിലുള്ളവരോ കൊല്ലപ്പെടുന്നതിൽ മോഡിക്ക് വിഷമമുണ്ടെന്ന് തോന്നുന്നില്ലെന്നും മുഷറഫ് പറഞ്ഞു. പാക്കിസ്ഥാനെ അവമതിക്കാനാണ് ഇന്ത്യയുടെ ശ്രമം. കരിമ്പട്ടികയിൽ പെടുത്താൻ അമേരിക്കയും ഫ്രാൻസും ഇന്ത്യയും ശ്രമിക്കുകയാണ്. പാക്കിസ്ഥാനെ രണ്ടായി മുറിച്ചതിൽ ഇന്ത്യയ്ക്ക് പങ്കില്ലേ എന്നും മുഷറഫ് ചോദിച്ചു. ഇതെല്ലാം അവസാനിപ്പിക്കണമെന്നും അദ്ദേഹം സംഭാഷണത്തിനിടെ പറഞ്ഞു. ഇന്ത്യ പറയുന്നത് പോലെ സർജിക്കൽ സ്‌ട്രൈക്ക് നടന്നിട്ടില്ല. എല്ലാം തെറ്റായ പ്രചാരണങ്ങളാണെന്നും മുഷറഫ് പറഞ്ഞു.