യു.പി ചതിച്ചാലും ദക്ഷിണേന്ത്യ തുണക്കുമെന്ന് ബി.ജെ.പിയുടെ പ്രതീക്ഷ

ന്യൂദല്‍ഹി- ഉത്തര്‍പ്രദേശില്‍ തിരിച്ചടി നേരിടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് 50 സീറ്റുകളില്‍ കണ്ണുവെച്ച് ബിജെപി. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം, കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരി എന്നിവിടങ്ങളില്‍ ആകെയുള്ള 130 ലോക്‌സഭാ സീറ്റില്‍ 50 എണ്ണത്തില്‍ കുറയാത്ത സീറ്റുകള്‍ ലഭിക്കണമെന്നാണ് കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം. 

കര്‍ണാടകയിലെ 28 ല്‍ 25 സീറ്റുകളിലും നോട്ടമിട്ടിരിക്കുകയാണ് പാര്‍ട്ടി. തമിഴ്‌നാട്ടില്‍ വിപുല സഖ്യത്തിന് ശ്രമം തുടങ്ങിയിട്ടുണ്ട്. ഭരണകക്ഷിയായ എഐഎഡിഎംകെയടക്കമുള്ള പാര്‍ട്ടികളുമായി അനൗദ്യോഗിക സഖ്യ ചര്‍ച്ചകള്‍ ഇന്നത്തെ സന്ദര്‍ശനത്തില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തില്‍ ശബരിമല വിഷയത്തോടെ ബിജെപിക്ക് അനുകൂലമായ ഹിന്ദു വോട്ട് ധ്രുവീകരണം ഉണ്ടാകുമെന്നാണ് 
കണക്ക് കൂട്ടല്‍. ആറ് സീറ്റുകളിലാണ് സംസ്ഥാനത്ത് പാര്‍ട്ടി പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, ആറ്റിങ്ങല്‍ എന്നിവയിലാണ് വലിയ പ്രതീക്ഷ.
ആന്ധ്രയിലെ 25 ലോക്‌സഭാ സീറ്റുകളില്‍ പത്തെണ്ണത്തിലാണ് ബി.ജെ.പിയുടെ നോട്ടം.  ആറെണ്ണത്തില്‍ ജയം ഉറപ്പാണെന്ന് പറയുന്നു.
 

Latest News