ന്യൂദല്‍ഹി-ചായ വിറ്റതിന്റെയും ഹിമാലയത്തില്‍ ഒറ്റക്ക് ജീവിതം നയിച്ചതിന്റെയും കഥകള്‍ക്ക് ശേഷം വനവാസത്തിന്റെ പുതിയ കഥയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഹ്യൂമന്‍സ് ഓഫ് ബോംബെ പേജ് നടത്തിയ ദീര്‍ഘ സംഭാഷണത്തിന്റെ രണ്ടാം ഭാഗത്തിലാണ് തന്റെ വനവാസത്തെക്കുറിച്ച് മോഡി വാചാലനായത്.
"എന്റെ അടുപ്പക്കാർക്ക് പോലും അറിയാത്ത ഒരു കാര്യമുണ്ട്. ദീപാവലി സമയത്ത് അഞ്ച് ദിവസം ഞാൻ വനവാസത്തിലാവും. ആവശ്യത്തിനുള്ള ഭക്ഷണം കരുതിയാണ് പോവുക. വനത്തില്‍ ഏകാന്തനായിരിക്കും. റേഡിയോയോ പത്രങ്ങളോ ഉണ്ടാവില്ല. ആ കാലത്ത് ഇന്റര്‍നെറ്റോ ടിവിയോ ഇല്ല," മോഡി പറഞ്ഞു. ഏകാന്തധ്യാനങ്ങളില്‍ നിന്ന് ലഭിച്ച കരുത്താണ് ഇന്നും വെല്ലുവിളികളെ നേരിടാൻ തനിക്ക് കരുത്ത് തരുന്നതെന്നും പ്രധനമന്ത്രി പറഞ്ഞു. "ആരെ കാണാനാണ് പോവുന്നതെന്ന് പലരും ചോദിക്കും നിങ്ങള്‍ ആരെ കാണാനാണ് പോവുന്നത് എന്ന്. ഞാന്‍ നിന്നെ കാണാന്‍ പോകുന്നു കാണാന്‍ വരുന്നു" എന്ന് ഞാൻ മറുപടി പറയും.
ഹിമാലത്തില്‍ നിന്ന് തിരികെയെത്തിയ ശേഷമാണ് മോഡി വനവാസം തുടങ്ങിയത്. "ഹിമാലയത്തിൽ നിന്ന് തിരിച്ചെത്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഞാന്‍ അഹമ്മദാബാദിലേക്ക് പോയി. ഒരു വൻ നഗരത്തില്‍ ഞാനാദ്യമായിട്ടായിരുന്നു. വളരെ വ്യത്യസ്തമായിരുന്നു ജീവിതത്തിന്റെ ഈ ഘട്ടം. അമ്മാവന്‍ നടത്തിയിരുന്ന ചായക്കടയിൽ കഴിയുന്ന സഹായങ്ങൾ ഒക്കെ ചെയ്തു ഞാനവിടെ കഴിഞ്ഞു," മോഡി പറഞ്ഞു.
മുഴുവൻ സമയ ആർഎസ്എസ് പ്രവർത്തകനായ മോഡി സംഘടനയുടെ ഓഫീസ് വ്യത്തിയാക്കല്‍, ഭക്ഷണം പാകം ചെയ്യല്‍, പാത്രങ്ങള്‍ വ്യത്തിയാക്കല്‍ എന്നിങ്ങനെയുള്ള ജോലികള്‍ ചെയ്തുവെന്നും അഭിമുഖത്തിൽ പറയുന്നു.