റിയാദ് - ഗ്രാമീണ മേഖലയിൽ സുസ്ഥിര കാർഷിക വികസനം ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് തുടക്കം. റിയാദ് അൽയെമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് പദ്ധതി ഉദ്ഘാടനം ചെയ്തു. അറബി കാപ്പി ഉൽപാദനം-വിപണനം, തേനീച്ച വളർത്തൽ-തേൻ ഉൽപാദനം, പനിനീർ പൂവ്-സുഗന്ധ ചെടി കൃഷി വികസനം, പഴവർഗങ്ങളുടെ ഉൽപാദനം-വിപണനം, ചെറുകിട മത്സ്യത്തൊഴിലാളികളുടെയും മത്സ്യ കർഷകരുടെയും കഴിവുകൾ പരിപോഷിപ്പിക്കൽ, ചെറുകിട കാലി വളർത്തൽ മേഖല വികസിപ്പിക്കൽ, മഴവിള കൃഷികൾ പ്രോത്സാഹിപ്പിക്കൽ, ചെറുകിട കാർഷിക മേഖലയിൽ നിന്നുള്ള അധിക മൂല്യം ശക്തിപ്പെടുത്തൽ എന്നീ മേഖലകളാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങളിൽ പെട്ടവർക്കിടയിൽ സന്തുലിത സാമ്പത്തിക, സാമൂഹിക വികസനം ലക്ഷ്യമിടുന്ന വിഷൻ 2030 പദ്ധതി ഭാഗമാണ് പുതിയ പ്രോഗ്രാമെന്ന് പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്ലി പറഞ്ഞു. പുതിയ പദ്ധതിക്കു വേണ്ടി 875 കോടി റിയാൽ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ കാർഷിക വികസന നിധിയിൽനിന്ന് 300 കോടി റിയാലും ചെലവഴിക്കുമെന്ന് മന്ത്രി പറഞ്ഞു.