ന്യൂദൽഹി- ലോക്പാൽ നിയമനം വൈകിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രീം കോടതിക്ക് അതൃപ്തി. ലോക്പാൽ നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റി സ്വീകരിച്ച നടപടികളുടെ റെക്കോഡ് സമർപ്പിക്കാൻ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.
ഇതു സംബന്ധിച്ച് കുറിപ്പ് നൽകാമെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ അറിയിച്ചു. എന്നാൽ, കുറിപ്പ് വേണ്ടന്നും വിശദമായ സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ലോക്പാൽ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി ഇതു വരെ എന്ത് നടപടികളാണ് സ്വീകരിച്ചത്. നടപടികൾ മന്ദഗതിയിൽ ആണല്ലോ പുരോഗമിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതോടെ, സെർച്ച് കമ്മിറ്റി സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഒരു നോട്ട് കോടതിക്ക് കൈമാറാമെന്ന് കെ.കെ വേണുഗോപാൽ അറിയിച്ചു. എന്നാൽ, നോട്ട് വേണ്ടെന്നും രണ്ടാഴ്ചക്കകം സത്യവാങ്മൂലം ഫയൽ ചെയ്താൽ മതിയെന്നും കോടതി നിർദേശിക്കുകയായിരുന്നു. ഇതു സംബന്ധിച്ച ഹർജിയിൽ വാദം കേൾക്കുന്നത് കോടതി ഈ മാസം 17 ലേക്ക് മാറ്റി. ലോക്പാൽ നിയമനം വൈകരുതെന്ന് 2017 ഏപ്രിൽ 27ലെ സുപ്രീം കോടതി ഉത്തരവ് ലംഘിച്ചതായി ചൂണ്ടിക്കാട്ടി കോമൺ കോസ് എന്ന സന്നദ്ധ സംഘടന നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ലോക്പാലിനെ കണ്ടെത്താനുള്ള സമിതിയുടെ നിയമനം സംബന്ധിച്ച കേന്ദ്രത്തിന്റെ മറുപടിയിൽ നേരത്തെ സുപ്രീം കോടതിക്ക് അതൃപ്തി അറിയിച്ചിരുന്നു. 2013 ലാണ് ലോക്പാൽ നിയമനം അംഗീകരിച്ചുകൊണ്ട് പാർലമെന്റ് നിയമം പാസാക്കിയത്. എന്നാൽ പ്രതിപക്ഷ നേതാവ് ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിയമനം വൈകിപ്പിച്ചിരുന്നത്. പ്രധാനമന്ത്രി നേതൃത്വം നൽകുന്ന സമിതിയിൽ പ്രതിപക്ഷ നേതാവ്, ലോക്‌സഭാ സ്പീക്കർ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവർ ഉൾപ്പെടണമെന്നാണ് ലോക്പാൽ നിയമം. ഈ നിർദേശം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിയമനം വൈകിപ്പിച്ചത്.