Sorry, you need to enable JavaScript to visit this website.

റാഫേൽ: ബി.ജെ.പിക്ക് തിരിച്ചടി, സംയുക്ത സമിതി അന്വേഷിക്കണമെന്ന് സഖ്യകക്ഷികൾ

ന്യൂദൽഹി- റാഫേൽ ഇടപാട് അഴിമതിക്കേസിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷണമെന്ന ആവശ്യത്തിൽ കോൺഗ്രസ് ഉറച്ചു നിൽക്കുമ്പോൾ പാർട്ടിയുടെ നിലപാടിനൊപ്പം ചേർന്ന് എൻ ഡി എ സഖ്യ കക്ഷിയായ ശിവസേനയും ബിജു ജനതാദളും. ഇന്ന് ലോക്‌സഭയിൽ ഇടപാടിൻമേൽ നടന്ന ചർച്ചയിലാണ് ഇരു പാർട്ടികളും മൗനം വെടിഞ്ഞതും കോൺഗ്രസ് നിലപാടിനൊപ്പം ചേർന്നതും. 
ഇന്നത്തെ ലോക്‌സഭാ പ്രസംഗത്തിൽ ബിജു ജനതാദൾ എം.പി കൈലാഷ് നാരായൺ സിംഗ് ദിയോ പറഞ്ഞത് സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്നാണ്. 
'ഖത്തർ ഇതിനേക്കാൾ ചെറിയ വിലക്ക് ഇതേ വിമാനങ്ങൾ വാങ്ങിയിട്ടുണ്ട്.  അത് കൊണ്ട് തന്നെ വിലയുടെ കാര്യത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണ്,' നാരായൺ സിംഗ് ദിയോ പറഞ്ഞു. 
ഇടപാടിനെക്കുറിച്ച് സംശയങ്ങൾ ഉയരുമ്പോൾ പാർലമെന്റിന് മൗനം പാലിക്കാനോ കാഴ്ച്ചക്കാരായി ഇരിക്കാനോ കഴിയില്ല എന്ന് ബിജു ജനതാദൾ എം പി പ്രസംഗത്തിൽ പറഞ്ഞു. 
എന്ത് കൊണ്ട് വിമാന നിർമാണ സാങ്കേതിക വിദ്യ ഫ്രാൻസിൽ നിന്ന് ഇന്ത്യക്ക് കൈമാറ്റം ചെയ്യാൻ റാഫേൽ കരാറിൽ നിബന്ധനകൾ ഉണ്ടായില്ല എന്നും അദ്ദേഹം ചോദിച്ചു. യു.പി.എ കാലത്ത് ഒപ്പിട്ട കരാറിൽ സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാനുളള വ്യവസ്ഥയുണ്ടായിരുന്നു. 
എൻ.ഡി.എ സഖ്യകക്ഷിയായിരുന്ന ബിജു ജനതാദൾ സമീപകാലത്താണ് മുന്നണി ബന്ധം ഉപേക്ഷിച്ചത്.
ശിവസേന അംഗം അരവിന്ദ് സാവന്തിന്റെ പ്രസംഗവും ബിജെപിക്ക് തിരിച്ചടിയായി. അരവിന്ദ് സാവന്ത് ഇടപാടിൽ അന്വേഷണം ആവശ്യപ്പെടുകയും എന്തിനാണ് സംയുക്ത പാർലമെന്ററി സമിതി അന്വേഷണത്തിൽ നിന്ന് സർക്കാർ ഒളിച്ചോടുന്നതെന്ന് ചോദിക്കുകയും ചെയ്തു. 
'വിശ്വാസ്യതയുളള ഒരു സർക്കാരാണ് നമ്മുടേത്. പിന്നെന്തിനാണ് അന്വേഷണത്തിൽ നിന്ന് ഒളിച്ചോടുന്നത്,'  അരവിന്ദ് സാവന്ത് പറഞ്ഞു. 
നേരത്തെ മോഡി അഴിമതിക്കാരനാണെന്ന ആരോപിച്ച് രാഹുൽ ഗാന്ധി തുടങ്ങിയ   'കാവൽക്കാരൻ കളളനാണ്' എന്ന മുദ്രാവാക്യം ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും ആവർത്തിച്ചിരുന്നു. 
തൃണമൂൽ കോൺഗ്രസിന്റെ സുഗതാ ബോസും അന്വേഷണം വേണമെന്ന ആവശ്യവുമായി രംഗത്തെത്തി. ബോഫോഴ്‌സ് കേസ് ചൂണ്ടിക്കാട്ടി ചർച്ച വഴിതിരിച്ചു വിടാനുളള ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ശ്രമത്തെ വിമർശിച്ച തൃണമൂൽ എം.പി 'കഴിഞ്ഞ കാലത്ത് നടന്ന കാര്യങ്ങളെക്കുറിച്ച് ഞങ്ങൾക്കറിയേണ്ട' എന്ന് പറഞ്ഞു. 
നേരത്തെ സഭയിൽ റാഫേൽ ഇടപാടിന്റെ പേരിൽ രാഹുൽ ഗാന്ധിയും അരുൺ ജയ്റ്റ്‌ലിയും തമ്മിൽ കനത്ത വാക്ക് പോര് നടന്നിരുന്നു.
കരാർ വിവാദം തുടങ്ങിയത് റാഫേൽ ഇടപാടിൽ ഫ്രഞ്ച് കമ്പനി ഡസോൾട്ട് അനിൽ അംബാനിയുടെ റിലയൻസിനെ പങ്കാളിയാക്കിയതോടെയായിരുന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡുമായി (എച്ച്എഎൽ) ചേർന്ന് വിമാനങ്ങൾ നിർമിക്കാനായിരുന്നു 2012 ലെ യുപിഎ സർക്കാർ ഫ്രാൻസിലെ ഡസോൾട്ട് കമ്പനിയുമായി കരാർ ഒപ്പുവച്ചത്. ഏകദേശം 54,000 കോടി രൂപ വരുന്ന 10.2 ബില്യൺ ഡോളറിന്റേതായിരുന്നു കരാർ. 2014 മാർച്ചിൽ ഡാസോൾട്ടും എച്ച്എഎല്ലും വർക് ഷെയർ കരാറും ഒപ്പിട്ടിരുന്നു.
എൻ ഡി എ അധികാരത്തിലെത്തിയതോടെ പഴയ കരാറിന് പകരം  2016 സെപ്തംബർ 23ന് 59,000 കോടി രൂപയുടെ പുതിയ കരാർ ഒപ്പു വെച്ചു. ദിവസങ്ങൾക്കകം ഡസോൾട്ട് ഏവിയേഷൻസും റിലയൻസ് എയ്‌റോസ്‌പേസും ചേർന്ന് സംയുക്ത സംരംഭത്തിനു തുടക്കം കുറിച്ചു . എച്ച്എഎല്ലിനെ ഒഴിവാക്കിയായിരുന്നു റിലയൻസിനെ കരാറിന്റെ ഭാഗമാക്കിയത്.  കരാറിൽ അനിൽ അംബാനിയെ ഭാഗമാക്കാൻ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടെന്നായിരുന്നു പ്രധാന ആരോപണം. താനോ തന്റെ കാമുകിയോ ഇടപെട്ടല്ല, ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരമാണ് അനിൽ അംബാനി കരാറിൽ ഉൾപ്പട്ടതെന്ന് സൂചിപ്പിച്ച് ഫ്രാൻസിന്റെ മുൻ പ്രസിഡണ്ട് ഫ്രാങ്കോയിസ് ഒളാന്തും രംഗത്തെത്തിയിരുന്നു.
 

Latest News