Sorry, you need to enable JavaScript to visit this website.

ശബരിമലയില്‍ മുതലെടുക്കുന്നത് പോലീസിന്റെ പരിമിതി- മുഖ്യമന്ത്രി

തിരുവനന്തപുരം- ആരാധനാ പരിസരത്ത് പോലീസിന് പരിമിതികളുണ്ടെന്നും അതാണ് ശബരിമലയില്‍ പ്രതിഷേധക്കാര്‍ ഉപയോഗപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയിലേക്ക് വരുന്ന സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുകയാണ് സര്‍ക്കാരിന്റെ കടമയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഏതെങ്കിലും സ്ത്രീയെ ശബരിമലയില്‍ എത്തിച്ച് ദര്‍ശനം നടത്തിക്കുക സര്‍ക്കാരിന്റെ അജണ്ടയല്ല. എതിര്‍പ്പുകള്‍ ശക്തമായപ്പോള്‍ വന്ന സ്ത്രീകള്‍ മടങ്ങിപ്പോകുകയായിരുന്നു. ഇനിയും സ്ത്രീകള്‍ മുന്നോട്ടുവന്നാല്‍ പോലീസ് എല്ലാ സംരക്ഷണവും നല്‍കും. സര്‍ക്കാരിന്റെ നയം തന്നെയാണ് ദേവസ്വം മന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കി.
വനിതാ മതിലുമായി ബന്ധപ്പെട്ട് പച്ചക്കള്ളങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയാണ്. ജീവനക്കാര്‍ക്ക് വനിതാ മതിലില്‍ പങ്കെടുക്കുന്നതിന് പോകാന്‍ അവകാശമുണ്ട്. അവര്‍ക്കെതിരെ നടപടിയൊന്നും ഉണ്ടാകില്ല.
വനിതാ മതിലിന്റെ കാര്യത്തില്‍ എന്‍.എസ്.എസ് നിലപാട് ഇരട്ടത്താപ്പാണ്. ഏതെല്ലാം കാര്യത്തില്‍ സമദൂരം പാലിക്കണമെന്ന് സ്വയം പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നവോത്ഥാന പാരമ്പര്യമുള്ള സംഘടന അയ്യപ്പജ്യോതിക്കൊപ്പം നില്‍ക്കരുതായിരുന്നു. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയതക്കെതിരെ അണി ചേരുകയാണ് വേണ്ടത്. ശബരിമലയിലെ സമരം ആചാരങ്ങള്‍ സംരക്ഷിക്കാനാണെന്ന് കരുതുന്നില്ല. ശബരിമലയിലെ ആചാരങ്ങളില്‍ സമീപകാലത്തുതന്നെ ഒട്ടേറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രളയ ദുരിതാശ്വാസവും പുനര്‍നിര്‍മാണവും ഇഴഞ്ഞു നീങ്ങുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 

Latest News