ചെന്നൈ- ബിജെപിയുടെ ഐടി സെൽ വിഭാഗത്തിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. രാജ്യത്തെ എല്ലാ കംപ്യൂട്ടറുകളും നിരീക്ഷിക്കാനുളള കേന്ദ്രസർക്കാരിന്റെ നീക്കത്തിൽ പ്രതിഷേധിച്ചാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് സൂചന.
ഹാക്ക് ചെയ്തവർ ഞങ്ങൾക്ക് സ്വകാര്യത വേണം എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാചകമാണ് തലക്കെട്ടിൽ നൽകിയത്. ഇതിന് ചുവപ്പ് നിറമാണ്. സ്വകാര്യത ഞങ്ങളുടെ അവകാശമാണ്, ഞങ്ങൾ ബിജെപിയുടെ യഥാർത്ഥ മുഖം പുറത്തുകൊണ്ടുവരും, കളളപ്പണത്തിന്റെ മുഴുവൻ കണക്കും ഞങ്ങളുടെ പക്കലുണ്ട്, നിയമം മാറ്റൂ, അല്ലെങ്കിൽ രാജ്യം വിടൂ, ഇനി ഒരു തിരഞ്ഞെടുപ്പും ബിജെപി ജയിക്കില്ല, ഞങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് തെളിവുകൾ പുറത്തുവിടും, ജനങ്ങളെ നിയന്ത്രിക്കാൻ ബിജെപിക്ക് കഴിയില്ല, എല്ലാ തെളിവുകളും കോടതിയിലെത്തുന്ന സമയത്തിനായി കാത്തിരിക്കൂ പ്രതീക്ഷിക്കൂ എന്നിങ്ങനെയാണ് പിന്നീട് കുറിച്ചിരിക്കുന്നത്. രാജ്യത്തെ കംപ്യൂട്ടറുകളിലെ ഡാറ്റകൾ പരിശോധിക്കുന്നതിന് പത്ത് ഏജൻസികളെ ചുമതലപ്പെടുത്തിക്കൊണ്ടാണ് ഉത്തരവ് പുറത്തിറക്കിയത്. നിയമപ്രകാരമാണ് പത്ത് ഏജൻസികൾക്ക് കംപ്യൂട്ടറിലെ ഏത് ഡാറ്റയും പരിശോധിക്കാൻ അനുമതി നൽകിയതെന്നും, അതാത് കാലത്ത് രാജ്യസുരക്ഷ ഉറപ്പാക്കാൻ ചില ഏജൻസികളെ നിരീക്ഷണത്തിന് ചുമതലപ്പെടുത്താറുണ്ടെന്നും ജെയ്റ്റ്‌ലി ഇന്നലെ രാജ്യസഭയിൽ പറഞ്ഞു.